കോഴിക്കോട്∙ അതിരപ്പള്ളി പദ്ധതിയിൽ ഭരണകക്ഷിയിൽതന്നെ എതിർപ്പുകളുള്ള സ്ഥിതിക്ക് ചർച്ചയിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനമാണ്. പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള നാടിന്റെ വികസനവും അതുപോലെതന്നെ പ്രധാനമാണ്. ഇടതുസർക്കാരിന്റെ മദ്യനയം സമൂഹത്തിനു ഗുണം ചെയ്യില്ല. ആളോഹരി മദ്യ ഉപഭോഗം അമിതമായി വർധിച്ചപ്പോഴാണ് കഴിഞ്ഞ സർക്കാർ മദ്യനിയന്ത്രണം കൊണ്ടുവന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എന്നാല്‍ അതിരപ്പള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്നും സമവായത്തിനു പ്രസക്തയില്ലെന്നുമാണ് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന പൊതു അഭിപ്രായമാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. എന്നാൽ പ്രതിപക്ഷത്തായശേഷം രമേശ് ചെന്നിത്തല അതിരപ്പിള്ളി സന്ദര്‍ശിച്ച് യുഡിഎഫിനു മുന്നില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നാണ് പദ്ധതി വേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് എത്തിയത്.