പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Representative image

മലപ്പുറം ∙ ലഹരി ഉപയോഗത്തിനിടെ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ സംഘത്തിലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടുപറമ്പ് എൻജിഒ ക്വാർട്ടേഴ്സിൽ രാജുവിന്റെയും പഴനിയമ്മയുടെയും മകൻ പ്രതീഷ് (21) ആണ് മരിച്ചത്. സ്വാതന്ത്ര്യദിനത്തിൽ കാവുങ്ങൽ ബൈപാസിലാണു യുവാക്കൾ ലഹരി ആഘോഷം നടത്തിയത്. പൊലീസെത്തിയപ്പോൾ എട്ടുപേരിൽ ഒരാളൊഴികെ മറ്റെല്ലാവരും പുഴയിൽ ചാടി.

കരയ്ക്കുനിന്നയാളെ പൊലീസ് പിടികൂടി. നീന്തിയവരുടെ കൂട്ടത്തിൽ പുഴയിൽ മുങ്ങിത്താണുപോയ ഒരാളെ പൊലീസ് പിന്തുടർന്നു നീന്തിപ്പിടിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കി ആറുപേരിൽ ഒരാൾ വീട്ടിലെത്തിയിട്ടില്ലെന്ന വിവരത്തെ തുടർന്നാണു ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തിയത്.