മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ല: റവന്യൂവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്

ആലപ്പുഴ ∙ മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്ന് റവന്യുവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായലില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ആലപ്പുഴ കലക്ടര്‍ വീണ എന്‍.മാധവന്‍ പറഞ്ഞു. മണ്ണിട്ടു നികത്തിയ ഭാഗം, ഭൂനികുതി റജിസ്റ്ററില്‍ പുരയിടമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിർമിക്കാൻ കായൽ കയ്യേറിയെന്ന ആരോപണവും തെറ്റാണെന്നാണ് തഹസില്‍ദാര്‍ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. നഗരസഭയുടെ റവന്യു വിഭാഗം ലേക് പാലസ് റിസോര്‍ട്ടില്‍ ഇന്നും പരിശോധന നടത്തി.

അതേസമയം, ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്നു തെളിയിച്ചാല്‍ മന്ത്രിപദവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി നിയമസഭയിൽ വ്യക്തമാക്കി. റിസോര്‍ട്ടിനരികിലൂടെയുള്ള റോഡ് നിര്‍മിച്ചത് 249 കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ്. പ്രതിപക്ഷനേതാവും സംഘവും റിസോര്‍ട്ട് സന്ദര്‍ശിച്ചു കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ വ്യക്തമാക്കി.