ലിവിങ് ടുഗെദർ പങ്കാളി കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ; യുവതി കസ്റ്റഡിയിൽ

കൊൽക്കത്ത∙ ലിവിങ് ടുഗെദർ ബന്ധത്തിൽ പങ്കാളിയായിരുന്ന  യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. കൊൽക്കത്തയിലെ ബിജോയ്ഗഢിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വഴക്കിനെത്തുടർന്ന് വീടിന്റെ വാതിൽ അകത്തു നിന്നു പൂട്ടി യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് ഒപ്പം താമസിച്ചിരുന്ന യുവതി പറയുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാതില്‍ തുറക്കാൻ താക്കോൽ ലഭിക്കാതിരുന്നതിനാൽ സഹായം തേടാനായില്ലെന്നാണ് യുവതി പറയുന്നത്. സഹായം അഭ്യർഥിച്ച് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തിങ്കളാഴ്ച രാവിലെ ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കൊല്ലപ്പെട്ടയാളുടെയും യുവതിയുടെയും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.  വഴക്കിനിടെ യുവാവ് സ്വയം കഴുത്തറക്കാൻ ശ്രമിച്ചതായാണ് പൊലീസ് നിഗമനവും. യുവാവിന്റെ മുറിവിൽ ടേപ്പ് ഒട്ടിച്ച്  രക്തം ഒഴുകുന്നത് തടയാനും യുവതി ശ്രമിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് പൂർണമായും ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ഫൊറൻസിക് വിദഗ്ധർ തെളിവു ശേഖരിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.