ആഭ്യന്തര വിപണി ശക്പ്പെടുത്തി റബർ കർഷകരെ ‘രക്ഷിക്കാൻ’ സംസ്ഥാന സർക്കാർ

തിരുവനന്തപുരം ∙ വിലത്തകർച്ച മൂലം വിഷമിക്കുന്ന റബ്ബർ കർഷകര്‍ക്കൊരു സന്തോഷ വാർത്ത. റബറിന്‍റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ റബറിന്‍റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുളള വ്യവസായ സാധ്യതകള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 

'സിയാല്‍' മാതൃകയില്‍ സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ടയര്‍ ഫാക്ടറിയും മറ്റു റബര്‍ അധിഷ്ഠിത വ്യവസായങ്ങളും സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. വിവിധ മേഖലയിലുളള വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഗുജറാത്തിലെ അമൂല്‍ മാതൃകയില്‍ റബര്‍ ഉല്‍പാദകരുടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും. റബറിന്‍റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ ആലോചന നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.