രണ്ടു സെൽഫ് ഗോൾ വഴങ്ങിയിട്ടും നാലെണ്ണം തിരിച്ചടിച്ച പാരഗ്വായ്ക്ക് രണ്ടാം ജയം

ന്യൂസീലന്‍ഡിനെതിരെ ഗോൾ നേടുന്ന പാരഗ്വായ്. ചിത്രം: വിഷ്ണു വി നായർ

നവി മുംബൈ∙ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന രണ്ടാം മത്സരത്തിൽ പാരഗ്വായ്ക്ക് ജയം. ന്യൂസീലൻഡിനെതിരെ നാലു ഗോളുകൾ അടിച്ചു കൂട്ടിയ പാരഗ്വായ് രണ്ടു സെൽഫ് ഗോളുകളും അടിച്ചു.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ നയം വ്യക്തമാക്കി ന്യൂസീലൻഡിനെതിരെ പാരഗ്വായ് ആദ്യ ഗോള്‍ നേടി. അലൻ റോഡ്രിഗസിന്റെ വകയായിരുന്നു ഗോൾ. എന്നാൽ 20–ാം മിനിറ്റിലും 33–ാം മിനിറ്റിലും പാരഗ്വായ് താരം അലക്സിസ് ഡ്വാർട്ടെയുടെ സെല്‍ഫ് ഗോളുകള്‍ ന്യൂസീലന്‍ഡിന് രക്ഷയായി. ഇതോടെ, ന്യൂസീലൻഡിന് ആദ്യപകുതിയിൽ 2–1നു ലീഡായി.

ന്യൂസീലൻഡ്– പാരഗ്വായ് മത്സരത്തിൽ നിന്ന്. ചിത്രം: വിഷ്ണു വി നായർ

തോൽവി മണത്ത പാരഗ്വായ് രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ചു. മൂന്നു ഗോളുകളാണ് രണ്ടാം പകുതിയിൽ ന്യൂസീലൻഡ് വലയിൽ വീണത്. 75–ാം മിനിറ്റിലും 78–ാം മിനിറ്റിലും തുടർച്ചയായി ഗോളുകൾ നേടി അനിബാൽ വേഗയാണ് പാരഗ്വായെ രക്ഷിച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റിൽ ബ്ലാസ് അർമോയും ലക്ഷ്യം കണ്ടതോടെ പാരഗ്വായ് ഗോൾ പട്ടിക പൂർണമായി.

ന്യൂസീലൻഡ്– പാരഗ്വായ് മത്സരത്തിൽ നിന്ന്. ചിത്രം: വിഷ്ണു വി നായർ

ജയത്തോടെ ആറു പോയിന്റുമായി പാരഗ്വായ് ബി ഗ്രൂപ്പിൽ ഒന്നാമതെത്തി. മാലിക്കെതിരായ ആദ്യ മത്സരം പാരഗ്വായ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയിച്ചിരുന്നു.