യുഎസ്എയ്ക്ക് തുടർച്ചയായ രണ്ടാം ജയം; തുർക്കിയെ വീഴ്ത്തി മാലി

യുഎസ്എ–ഘാന മൽസരത്തിൽനിന്ന്. ചിത്രം: ജെ.സുരേഷ്

ഡല്‍ഹി∙ അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് എ മൽസരത്തിൽ യുഎസ്എയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ആഫ്രിക്കൻ കരുത്തുമായെത്തിയ ഘാനയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുഎസ് പരാജയപ്പെ‌ടുത്തിയത്. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൽസരഫലം നിർണയിച്ച ഗോളെത്തിയത്. 75–ാം മിനിറ്റിൽ അയോ അകിനോലയാണ് വിജയഗോൾ നേടിയത്. ഗ്രൂപ്പ് ബിയിലെ ആദ്യ മൽസരത്തിൽ മാലി തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപ്പിച്ചു.

ഗോൾ നേടിയ യുഎസ്എ താരങ്ങളുടെ ആഹ്ലാദം. ചിത്രം: ജെ.സുരേഷ്

യുഎസിനെതിരെ ആക്രമിച്ച് കളിച്ച ഘാനയെ ഫിനിഷിങ്ങിലെ പോരായ്മയാണ് ചതിച്ചത്. ഗോൾ വഴങ്ങിയതോടെ സമനില ഗോളിനായി യുഎസ് ഗോൾ മുഖത്ത് കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും, ലക്ഷ്യം കാണാനാകാതെ പോയതോടെ ഘാന ആദ്യ തോൽവിയേറ്റു വാങ്ങി. വിജയത്തോടെ രണ്ടു കളികളിൽനിന്ന് യുഎസിന് ആറു പോയിന്റായി. രണ്ടു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുള്ള ഘാന രണ്ടാമതുണ്ട്.

യുഎസ്എ–ഘാന മത്സരത്തിൽ നിന്ന്. ചിത്രം:ജെ. സുരേഷ്

തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച മാലി ലോകകപ്പിലെ ആദ്യ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ അവർ ഒരു ഗോളിനു മുന്നിലായിരുന്നു. 38–ാം മിനിറ്റില്‍ ജെമോസ ട്രാവോറിന്റെ വകയായിരുന്നു ആദ്യ ഗോൾ. ആദ്യ പകുതിയില്‍ തന്നെ മാലി തുര്‍ക്കി ഗോൾ പോസ്റ്റിലേക്ക് നിരന്തരം അക്രമങ്ങൾ നടത്തി. ആദ്യ പകുതിയിൽ മാത്രം 17 ഗോൾശ്രമങ്ങളാണ് തുർക്കി പോസ്റ്റ് ലക്ഷ്യമാക്കി മാലി ന‌ടത്തിയത്. 68–ാം മിനിറ്റിൽ ലസാന എൻഡായെയും 86–ാം മിനിറ്റിൽ ഫോഡ് കൊനാറ്റെയും മാലിയുടെ ഗോൾപട്ടിക പൂർത്തിയാക്കി.

മാലി– തുർക്കി മത്സരത്തിൽ നിന്ന്. ചിത്രം: വിഷ്ണു വി നായർ

ആദ്യ മത്സരത്തിൽ തുർക്കി ന്യൂസീലൻഡിനോട് സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തിൽ തോറ്റതോടെ തുർക്കിയു‌ടെ പ്രീക്വാർട്ടർ സാധ്യത പ്രതിസന്ധിയിലായി. ഗ്രൂപ്പ് ബിയിൽ നിലവിൽ അവസാന സ്ഥാനക്കാരാണ് തുർക്കി. 

തുർക്കി–മാലി മത്സരത്തിൽ നിന്ന്.ചിത്രം: വിഷ്ണു വി നായർ
തുർക്കി–മാലി മത്സരത്തിൽ നിന്ന്. ചിത്രം: വിഷ്ണു വി നായർ