ഹിമാചലിൽ 100 കോടിയുടെ പാലം തകർന്നുവീണു; പാലത്തിനു പ്രായം 15 വയസ്സ്

ന്യൂഡൽഹി ∙ ഹിമാചലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന, 100 കോടി രൂപയുടെ പാലം തകർന്നുവീണു. ഹിമാചൽപ്രദേശിലെ ചമ്പ പട്ടണത്തെ പഞ്ചാബിലെ പഠാൻകോട്ടുമായി ബന്ധിപ്പിക്കുന്ന പാലമാണ് നിർമാണത്തിലെ ക്രമക്കേടുമൂലം തകർന്നത്. ആറുപേർക്കു പരുക്കേറ്റു. 15 വർഷം മുൻപു ദേശീയ കാർഷിക വികസന ബാങ്കിന്റെ (നബാർഡ്) സഹായത്തോടെ നിർമിച്ച പാലമാണിത്.

2005ൽ മുഖ്യമന്ത്രി വീരഭദ്ര സിങ്ങാണ് ഉദ്ഘാടനം ചെയ്തത്. പാലം തകരുമ്പോൾ ഒരു മോട്ടോർ സൈക്കിളും കാറും മിനി ട്രക്കും പാലത്തിലുണ്ടായിരുന്നു. മോട്ടർ സൈക്കിൾ നദിയിൽ വീണു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

നിർമാണ സാമഗ്രികളുടെ നിലവാരക്കുറവോ രൂപരേഖയിലെ അപാകതയോ തകർച്ചയ്ക്കു കാരണമാകാമെന്നു കലക്ടർ പറഞ്ഞു. രൂപരേഖയെക്കുറിച്ചു നിർമാണവേളയിൽത്തന്നെ വിമർശനം ഉയർന്നിരുന്നു.