ഭോപാലിൽ ബിരുദ വിദ്യാർഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമം

ഭോപാൽ∙ മധ്യപ്രദേശിൽ ബിരുദ വിദ്യാർഥിനിയെ നാലുപേർ ചേർന്നു കൂട്ടമാനഭംഗം ചെയ്തു. തിരിച്ചറിയുമെന്ന ഭീതിയിൽ അക്രമികൾ യുവതിയെ കൊലപ്പെടുത്താനും ശ്രമിച്ചു. സംഭവത്തെക്കുറിച്ചു വിദ്യാർഥിനി പരാതിപ്പെട്ടെങ്കിലും കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ല. പിന്നീടു നാലുപേരെയും അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഭോപാലിലെ ഹബീബ്ഗഞ്ച് മേഖലയിലെ ആർപിഎഫ് ചൗകിയിൽനിന്നാണു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയത്. ഗോലു ബിഹാറി, രാജേഷ്, അമർ ഛോട്ടു, രമേശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാൾ സ്ഥിരം കുറ്റവാളിയാണ്. ഒരു കൊലപാതകക്കേസും ഇയാൾക്കുമേലുണ്ട്. ഇയാളുടെ സഹായികളാണ് അറസ്റ്റിലായ മറ്റുള്ളവർ. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസിനുശേഷം മടങ്ങുകയായിരുന്നു വിദ്യാർഥി. റെയിൽവേ ക്രോസിങ്ങിൽ എത്തിയപ്പോഴാണു തട്ടിക്കൊണ്ടുപോയത്.

വിദ്യാർഥിനിയെ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്തേക്കു കൊണ്ടുപോയി അക്രമികൾ മാനഭംഗപ്പെടുത്തുകയായിരുന്നു. തിരിച്ചറിയുമെന്ന ഭയത്താൽ അവർ തന്നെ കൊല്ലാൻ ശ്രമിച്ചതായും വിദ്യാർഥിനി പരാതിയിൽ പറയുന്നു. മരിച്ചെന്നു കരുതിയാണ് സംഘം സ്ഥലംവിട്ടത്. ക്ലാസിനുശേഷം സാധാരണ ബസിലാണ് വിദ്യാർഥിനി വീട്ടിലേക്കു പോകാറുള്ളത്. എന്നാൽ സംഭവം നടന്ന ദിവസം ട്രെയിനിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.