ഉത്തരകൊറിയ: ചൈന ഇടപെട്ടില്ലെങ്കിൽ സഹായിക്കാൻ ജപ്പാനുണ്ടെന്ന് ട്രംപ്

വാഷിങ്ടൻ∙ ഉത്തരകൊറിയയുടെ ഭീഷണികളെ ചൈന ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ ‘യോദ്ധാക്കളുടെ രാജ്യമായ’ ജപ്പാൻ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ ഏഷ്യൻ സന്ദർശനത്തിനൊരുങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

ഉത്തരകൊറിയയുടെ ആണവ–മിസൈൽ പരീക്ഷണങ്ങൾ തുടർഭീഷണി സൃഷ്ടിച്ചിട്ടും ഇതിനെതിരെ കാര്യമായ നീക്കങ്ങളൊന്നും നടത്താത്തതിന്റെ പ്രതിഷേധവുമുണ്ട് ട്രംപിന്. എന്നാൽ ഉത്തരകൊറിയയ്ക്കെതിരെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സമീപനം ‘ഉഗ്ര’മാണ്. ചൈന നിലവിൽ യുഎസിനെ ഇക്കാര്യത്തിൽ സഹായിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. നേരത്തെ യുഎസ് ഇടപെടലിനെത്തുടർന്ന് ലോകരാജ്യങ്ങൾ ഉത്തരകൊറിയയ്ക്കെതിരെ ഉപരോധങ്ങളുമായി രംഗത്തുവന്നപ്പോൾ ചൈനയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുഎസിലേക്ക് എത്തിച്ചേരാൻ പ്രാപ്തമായ രണ്ട് ഭൂഖണ്ഡാന്തര മിസൈലുകളും ഉത്തരകൊറിയ ഇക്കഴിഞ്ഞ ജൂലൈയിൽ വിക്ഷേപിച്ചിരുന്നു. തുടർന്ന് അമേരിക്കയെ വെല്ലുവിളിക്കുന്ന തരം പരാമർശങ്ങളുമുണ്ടായി. ജപ്പാനിനു മുകളിലൂടെയും ഉത്തരകൊറിയ മിസൈൽ വിക്ഷേപിച്ചു. ഉത്തരകൊറിയയുടെ ആറാമത്തെയും ഏറ്റവും ശക്തമേറിയതുമായ ആണവപരീക്ഷണം നടപ്പാക്കിയതും യുഎസിനു കല്ലുകടിയായി.