Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി’ നാലാം ദിനത്തിലേക്ക്; ബാങ്ക് അക്കൗണ്ടുകൾക്ക് ‘പൂട്ട്’

I-T-Raid-Jaya-TV ചെന്നൈയിലെ ജയ ടിവി ഓഫിസിൽ നാലാം ദിവസവും ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോൾ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ചെന്നൈ ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ അനന്തരവനും ജയ ടിവി, ജാസ് മൂവീസ് എന്നിവയുടെ സിഇഒയുമായ വിവേക് ജയരാമന്റെ നൂറിലധികം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ആദായനികുതി വകുപ്പ്. കള്ളപ്പണം വെളുപ്പിക്കാനായി രൂപം നൽകിയതെന്നു സംശയിക്കുന്ന ഇരുപതോളം കമ്പനികളുടെ പണമിടപാടുകൾക്കായി ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കഴിഞ്ഞ വർഷം നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോടിക്കണക്കിനു രൂപ ഈ അക്കൗണ്ടുകളിൽ കുമിഞ്ഞുകൂടിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ശശികലയെയും ബന്ധുക്കളെയും ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി’ എന്ന പേരിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ, ബെംഗളൂരു, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലായി നടക്കുന്ന റെയ്ഡ് നാലാം ദിവസത്തിലേക്കു കടന്നു. കണക്കിൽപ്പെടാത്ത 5.5 കോടി രൂപയും 15 കിലോ സ്വർണവും 1,500 കോടി രൂപയുടെ അനധികൃത നിക്ഷേപം സംബന്ധിച്ച രേഖകളും ഇതുവരെ പിടിച്ചെടുത്തതായാണു വിവരമെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. വിശദവിവരങ്ങൾ ഡൽഹിയിലെ ഓഫിസിലേക്ക് അയച്ചതായി മാത്രമാണ് ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞത്.

അതിനിടെ, ശശികലയുടെ സഹോദരൻ വി. ദിവാകരന്റെ ഉടമസ്ഥതയിലുള്ള തിരുവാരൂർ സെങ്കമല തായാർ എജ്യുക്കേഷനൽ ട്രസ്റ്റിന്റെ വിമൻസ് കോളജ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിൽ രത്നാഭരണങ്ങളും സ്വിസ് വാച്ചുകളും കണ്ടെത്തി. ആൾതാമസമില്ലാത്ത മുറികളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. അതേസമയം, ദിവാകരനെ കുടുക്കാൻ‍ ആദായനികുതി ഉദ്യോഗസ്ഥർ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുവന്നു വച്ചെന്ന് ആരോപിച്ച് ഒരുസംഘമാളുകൾ കോളജ് കവാടത്തിൽ വെള്ളിയാഴ്ച തന്നെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

വിവേക് ജയരാമനു പുറമെ ശശികലയുടെ അഭിഭാഷകൻ സെന്തിലിന്റെ വസതി, ദിവാകരന്റെ മന്നാർഗുഡിയിലെ കോളജ്, സ്കൂളുകൾ, കൊടനാട് എസ്റ്റേറ്റ് എന്നിങ്ങനെ നാൽപതിലധികം ഇടങ്ങളിലാണു റെയ്ഡ് തുടരുന്നത്.

related stories