കേരളത്തിലെ 26 ശതമാനം ജലാശയങ്ങൾ മലീമസമെന്ന് പഠന റിപ്പോർട്ട്

മാലിന്യം തിങ്ങിനിറഞ്ഞ വാരണം പുത്തനങ്ങാടി തോട്.

തിരുവനന്തപുരം∙ കേരളത്തിലെ 26 ശതമാനം ജലാശയങ്ങളും മലീമസമെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാന ജലാശയങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ റിപ്പോർട്ടിലാണ് ജലാശയങ്ങളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. 26.90 ശതമാനം ജലാശങ്ങളും പൂർണമായും മലിനീകരിക്കപ്പെട്ടു.

2003ലെ സർവെ പ്രകാരം തെക്കൻ കേരളത്തിലെ പൊതുകിണർ, കുളങ്ങൾ കനാലുകൾ എന്നിവയിലെ 46.10 ശതമാനം ജലവും മലിനീകരിക്കപ്പെട്ടതായാണ് കണ്ടെത്തൽ. ഇതിൽ 26.90 ശതമാനം ജലാശയങ്ങളും പൂർണമായും മലിനീകരിക്കപ്പെട്ടു. 3606 ജലാശയങ്ങളിൽ നടത്തിയ പഠനത്തിൽ 495 എണ്ണവും തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.

ഇടത് സർക്കാരിന്റെ പരിസ്ഥിതി സൗഹൃദ സംസ്ഥാനം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ ജലാശയങ്ങളിൽ കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ പഠനം നടത്തിയത്.

കേരളത്തിലെ ജലാശങ്ങളുടെയും ഭാവി ആശങ്കാജനകമാണെന്ന് മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല പറഞ്ഞു. സംസ്ഥാനത്തെ ജലസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മിഷൻ ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ നിർമാർജനത്തിനായി ഹരിത കേരളാ മിഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.