തരൂരിന്റെത് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി പരാജയം മറയ്ക്കാനുള്ള ശ്രമം: ബിജെപി

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ തിരുവനന്തപുരം എംപി ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ. ദുരിതബാധിത മേഖലയില്‍ ചുറ്റിയടിച്ച് മടങ്ങുക മാത്രമാണ് എംപിയെന്ന നിലയില്‍ ശശി തരൂര്‍ ചെയ്തത്.

കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ നാവികസേന മടിക്കുന്നുവെന്ന ശശി തരൂരിന്റെ പ്രസ്താവന ജനവികാരം ഇളക്കിവിട്ട് രാഷ്ട്രീയം കളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുരളീധരൻ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനു ശേഷം ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള നാവിക- വ്യോമ സേനകളുടെ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള പുരോഗതി എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ഓഖി ദുരന്തമുണ്ടായി പത്തുദിവസമാകുന്നതിനിടെ ഒരു തവണ മാത്രമാണ് ശശി തരൂര്‍ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.

ജനങ്ങള്‍ക്ക് ഒരു ദുരന്തം നേരിടേണ്ടിവന്നപ്പോള്‍ സ്വന്തം മണ്ഡലത്തില്‍ നില്‍ക്കാന്‍ കഴിയാത്തതിലുള്ള ജാള്യത മറയ്ക്കാനാണ് കേന്ദ്രത്തിനെതിരായ പ്രസ്താവനയിലൂടെ ശശി തരൂര്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.