ലത്തീൻ സഭ പ്രകടിപ്പിച്ച ആശങ്കകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും: കുമ്മനം

മാധ്യമങ്ങളോട് സംസാരിക്കുന്ന കുമ്മനം രാജശേഖരൻ. ആർച്ച് ബിഷപ്പ് ഡോ. സുസൈപാക്യം സമീപം. (വിഡിയോ ദൃശ്യം)

തിരുവനന്തപുരം ∙ ഓഖി ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ലത്തീൻ കത്തോലിക്കാ സഭ പ്രകടിപ്പിച്ച ആശങ്കകൾ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് ഡോ. സുസൈപാക്യവുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. തിരച്ചിലിന് പോകുന്ന വിമാനങ്ങളിൽ മത്സ്യത്തൊഴിലാളികളെയും ഒപ്പം കൊണ്ടു പോകുന്നുണ്ട്. 150 നോട്ടിക്കൽ മൈൽ വരെ കടന്നുചെന്ന് വിമാനങ്ങൾ പരിശോധന നടത്തുന്നുണ്ട്. അതികഠിനമായ രക്ഷാദൗത്യത്തിലാണ് നമ്മുടെ സേനകൾ ഏർപ്പെട്ടിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

ദൗത്യം ഏറ്റെടുത്തിരിക്കുന്ന സേനാ വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. അതിനാൽ, ആരോപണ പ്രത്യാരോപണങ്ങൾ നടത്തേണ്ട സമയമല്ലിത്. എങ്കിലും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്ന സമയം വരെ തിരച്ചിൽ നടത്തണമെന്നത് ന്യായമാണ്. കേന്ദ്ര മന്ത്രിതല ഉപസമിതി രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രിയേയും കൃഷിമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം പ്രധാനമന്ത്രിയെയും ധരിപ്പിക്കും. കണ്ണന്താനം ഉടൻ തിരുവനന്തപുരത്തെത്തി വീണ്ടും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.