ജയയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്വാസമില്ലായിരുന്നു; പുതിയ വെളിപ്പെടുത്തൽ

ചെന്നൈ∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ അസുഖത്തെപ്പറ്റി പുതിയ വെളിപ്പെടുത്തൽ. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയിൽ ആയിരുന്നെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഢി പറഞ്ഞു.

അണ്ണാ ഡിഎംകെ നേതാവായ ജയലളിത 75 ദിവസമാണ് അപ്പോളോയിൽ ചികിൽസയിൽ കഴിഞ്ഞത്. 2016 ജനുവരി അഞ്ചിന് ജയയുടെ മൃതദേഹമാണ് പുറംലോകം കണ്ടത്. ഒരു വർഷത്തിനു ശേഷവും ജയയുടെ അസുഖവും ചികിൽസയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.

ശ്വാസമറ്റ നിലയിൽ അർദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാൽ, വിദഗ്ധ ചികിൽസകൾക്കുശേഷം അവർ ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂഡൽഹിയിൽ ഒരു സ്വകാര്യ ചാനലിനോടാട് പ്രീതി റെഡ്ഢി പറഞ്ഞു. ന്യൂഡൽഹിയിൽനിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടർമാരാണ് ജയയെ ശുശ്രൂഷിച്ചത്. ആശുപത്രിക്കു പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികിൽസ അവർക്ക് നൽകിയിട്ടുണ്ട്. മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ. അവർ രേഖകൾ പരിശോധിച്ചാൽ നിഗൂഢത ഇല്ലാതാകുമെന്നും അവർ പറഞ്ഞു.

അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ വിരലടയാളം എടുക്കുമ്പോൾ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന്, ആ സമയത്ത് താനവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീതയുടെ മറുപടി. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സർക്കാർ നിയമിച്ചിട്ടുണ്ട്. കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ.