സോളർ റിപ്പോർട്ട് കണ്ണുംപൂട്ടി നടപ്പാക്കരുത്: ജ.പസായത്തിന്റെ നിയമോപദേശം

കൊച്ചി∙ സോളർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ ജസ്റ്റിസ് അരിജിത് പസായത്ത്. നിർദേശങ്ങൾ അതേപടി നടപ്പാക്കാനുള്ളതല്ല. ഇവ കണ്ണുംപൂട്ടി നടപ്പാക്കരുത്. കമ്മിഷൻ കോടതിയല്ല, തലപ്പത്ത് ജഡ്ജിയുമല്ല. അന്വേഷണ ഏജൻസിയുടെ പരിശോധനയാണ് ആദ്യം നടക്കേണ്ടതെന്നും പസായത്ത് നിയമോപദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് അരിയത് പസായത്തിൽനിന്നാണ് കേസിൽ സർക്കാർ നിയമോപദേശം തേടിയിരുന്നത്.

ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിന് ഉൾപ്പെടെ കേസെടുത്ത് അന്വേഷിക്കുമെന്നു സോളർ റിപ്പോർട്ട് ആദ്യം ചർച്ച ചെയ്ത മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നിയമവശം ചീഫ് സെക്രട്ടറിയും നിയമവകുപ്പും എതിർത്തതിനെ തുടർന്ന് നിയമോപദേശം തേടാൻ തൊട്ടടുത്ത മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുടർന്ന് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ഏതെങ്കിലും പ്രതിക്കെതിരെ ചുമത്തിയാൽ തന്നെ കേസ് നിലനിൽക്കാൻ സാധ്യത കുറവാണെന്നാണ് ജസ്റ്റിസ് അരിജിത് പസായത്ത് നിയമോപദേശം നൽകി. പ്രതിസ്ഥാനത്തുള്ളവർ ഇതു കോടതിയിൽ ചോദ്യംചെയ്താൽ എഫ്ഐആർ റദ്ദാക്കപ്പെടാമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിക്കുയും ചെയ്തിരുന്നു.