തയ്‍വാനു സമീപം വ്യോമസേനാ വിമാനം പറത്തി ചൈന; സംഘർഷാന്തരീക്ഷം

തായ്പെയ്∙ ശത്രുരാജ്യമായി കണക്കാക്കുന്ന തയ്‍വാനു സമീപം വ്യോമസേനാ വിമാനം പറത്തി ചൈനയുടെ പ്രകോപനം. ചൈനീസ് വ്യോമസേനയുടെ യുൺ8 വിമാനം രാജ്യാതിർത്തിയിൽ ദീർഘനേരം പറന്നെന്ന് തയ്‍വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ മൂർച്ച കൂട്ടുന്നതാണ് ചൈനീസ് നടപടി.

ഒരു വിമാനമാണോ അതിൽ കൂടുതലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി ഫെങ് ഷി ക്വാൻ പറഞ്ഞു. യുൺ8 വിമാനം ബാഷി, മിയാകോ ജലമാർഗത്തിനു മുകളിലൂടെയാണ് പറന്നത്. സംഭവം അറിഞ്ഞതോടെ വിമാനത്തെ നിരീക്ഷിക്കാൻ തായ്‍വാൻ അവരുടെ വിമാനങ്ങളും കപ്പലുകളും നിയോഗിച്ചു. നിലവിൽ പ്രതികൂല സാഹചര്യങ്ങളില്ലെന്നും ജനങ്ങൾക്ക് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

1949ലാണ് ചൈനയിൽ നിന്ന് വേർപെട്ട് തായ്‍വാൻ നിലവിൽ വന്നത്. മാവോ സേദുങ്ങിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ ചൈനയുടെ ഭരണം പിടിച്ചെടുത്ത സമയം. ചിയാങ് കൈഷേഖിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികൾ തായ്‍വാൻ ദ്വീപിലേക്ക് രക്ഷപ്പെടുകയും അവിടെ മറ്റൊരു രാജ്യമായി പ്രഖ്യാപിക്കുകയുമായിരുന്നു.

തയ്‍വാൻ പ്രസിഡന്റും ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) നേതാവുമായ തായ് ഇങ് വെൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താൻ ഒരുങ്ങുന്നുണ്ടെന്നാണ് ബെയ്ജിങ് സംശയിക്കുന്നത്. ചൈനയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദ്വീപിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നാണ് പ്രസിഡന്റിന്റെ നിലപാട്. സ്വയംപ്രഖ്യാപിത ജനാധിപത്യ ദ്വീപിനെ അധീനതയിലാക്കാൻ സൈനിക നടപടി ഉണ്ടാകില്ലെന്ന് ചൈന ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

ഈ വർഷം ഇതിനു മുൻ‌പും തയ്‍വാനു സമീപം സൈനിക പട്രോളുകൾ ചൈന നടത്തിയിട്ടുണ്ട്. സൈന്യത്തെ ആധുനീകരിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ചൈനയുടെ മറുപടി. പുതിയ പോർവിമാനങ്ങളും ചാരവിമാനങ്ങളും ഉൾപ്പെടുത്തി തീരങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നു ചൈനീസ് സൈന്യവും പറയുന്നു. അതിനിടെ, തയ്‌വാന് 142 കോടി ഡോളർ (9230 കോടി രൂപ) വിലവരുന്ന ആയുധങ്ങൾ വിൽക്കാനുള്ള യുഎസിന്റെ തീരുമാനം പിൻവലിക്കണമെന്നു മാസങ്ങൾക്കു മുൻപ് ചൈന ആവശ്യപ്പെട്ടിരുന്നു.