കേരളത്തിലെ ഓഖി ദുരന്തമേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി വൈകിപ്പോയി: കോടിയേരി

കണ്ണൂർ∙ കേരളത്തിലെ ഓഖി ദുരന്തമേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി വൈകിപ്പോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദുരന്തസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെയാണു നരേന്ദ്ര മോദി പെരുമാറിയത്. കേരള മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കാൻ പോലും തയാറായില്ല. ഓഖി ചുഴലിക്കാറ്റ്  ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു കൂടുതൽ ധനസഹായം നൽകാൻ കേന്ദ്രം തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഓഖി ദുരിതബാധിതരെ സന്ദർശിക്കുന്നതിനായി തിരുവനന്തപുരത്ത് എത്താനിരിക്കെയാണ് കോടിയേരിയുടെ വിമർശനം.

അതിനിടെ, പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍നിന്ന് ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കിയത് വിവാദമായി. പ്രധാനമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയിലും റവന്യൂമന്ത്രിയില്ല. അതേസമയം, ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും പട്ടികയിൽ ഇടം ലഭിച്ചു. 

പൊതുഭരണ വകുപ്പ് സെക്രട്ടറി തയ്യാറാക്കിയ പട്ടിക മുഖ്യമന്ത്രിയുടെ ഒാഫീസ് അംഗീകരിച്ചശേഷമാണ്, പ്രധാനമന്ത്രിയുടെ ഒാഫീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും നല്‍കുക. തൈക്കാട് ഗസ്റ്റ് ഹൗസില്‍വച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലേക്ക് ഇ.ചന്ദ്രശേഖരനെ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും റവന്യൂമന്ത്രിക്ക് നേതൃസ്ഥാനം നല്‍കിയിരുന്നില്ല.