ഉത്തര കൊറിയയിലേക്ക് രഹസ്യമായി എണ്ണ; രണ്ടാമത്തെ കപ്പലും ദ.കൊറിയ പിടിച്ചെടുത്തു

സോൾ∙ രാജ്യാന്തര ഉപരോധം മറികടന്ന് ഉത്തര കൊറിയയ്ക്ക് എണ്ണ നൽകുന്നുവെന്ന സംശയത്തിൽ ദക്ഷിണ കൊറിയ വീണ്ടും ഒരു കപ്പൽ പിടിച്ചെടുത്തു. പാനമയിൽ റജിസ്റ്റർ ചെയ്ത കപ്പലാണു പിടിച്ചെടുത്തിരിക്കുന്നത്. നേരത്തെ ഹോങ്കോങ് റജിസ്ട്രേഷനിലുള്ള ഒരു കപ്പലും ദക്ഷിണ കൊറിയ പിടിച്ചെടുത്തിരുന്നു. 5,100 ടൺ‌ ഓയിൽ ഉൾക്കൊള്ളുന്ന കപ്പലാണ് ഇത്തവണ പിടിച്ചെടുത്തിരിക്കുന്നത്. ചൈനയിലും മ്യാൻമറിലുംനിന്നുള്ള ജീവനക്കാരാണു കപ്പലിൽ ഉണ്ടായിരുന്നത്. ദക്ഷിണ കൊറിയൻ ഇന്റലിജന്റ്സ് ഏജൻസി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു.

സംസ്കരിച്ച എണ്ണ കൈമാറിയെന്ന സംശയത്തെ തുടർന്നു ലൈസ് ഹൗസ് വിൻമോർ എന്ന കപ്പലാണു ദക്ഷിണ കൊറിയ ആദ്യം പിടിച്ചെടുത്തത്. കടലിൽവച്ച് ഈ കപ്പൽ ഉത്തര കൊറിയൻ കപ്പലിലേക്ക് 600 ടൺ എണ്ണ കൈമാറിയെന്നു ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. എണ്ണ കൈമാറ്റം സംബന്ധിച്ചു ഉപഗ്രഹചിത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു യുഎസ് അറിയിച്ചിട്ടുണ്ട്.

ഉത്തരകൊറിയയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതു യുഎൻ രക്ഷാസമിതി നിരോധിച്ചിരിക്കുകയാണ്. തുടർച്ചയായ മിസൈൽ, ആണവ പരീക്ഷണങ്ങളെ തുടർന്നാണു യുഎൻ രക്ഷാസമിതി ഉത്തര കൊറിയയ്ക്ക് ഉപരോധം ഏർപ്പെടുത്തിയത്.

യുഎൻ ഉപരോധം ലംഘിച്ച് ഉത്തര കൊറിയയ്ക്ക് എണ്ണ നൽകിയ ആറു കപ്പലുകൾ യുഎൻ കരിമ്പട്ടികയിൽ പെടുത്താനുള്ള അമേരിക്കയുടെ ശ്രമം ചൈന തടഞ്ഞിരുന്നു. കടലിൽവച്ച് ഉത്തര കൊറിയയുടെ കപ്പലുകളിലേക്ക് ഈ കപ്പലുകൾ എണ്ണ കൈമാറിയെന്നാണ് ആരോപണം. കപ്പലുകളിൽ അഞ്ചെണ്ണവും ചൈന – ഹോങ്കോങ് കമ്പനികളുടേതാണെന്നും ചൈനയിലെ ഗുവാങ്സു തുറമുഖത്തുനിന്നു പുറപ്പെട്ടവയാണെന്നും യുഎസ് ചാര ഉപഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, യുഎൻ തീരുമാനത്തിനു വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നും യുഎസിന്റെ ആരോപണം ശരിയല്ലെന്നും ചൈന വ്യക്തമാക്കി