സഖാക്കളെ കായികക്ഷമതയ്ക്ക് ശാഖകളിലേക്കു വിടൂ: കോടിയേരിയോട് കൃഷ്ണദാസ്

തിരുവനന്തപുരം∙ ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവർത്തകരെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സിപിഎം പ്രവർത്തകരെ ശാഖകളിലേക്ക് ക്ഷണിക്കുകയാണ്. ശാഖയിൽ എത്തിയാൽ കായിക ക്ഷമത മാത്രമല്ല മാനസിക ക്ഷമത കൂടി കൈവരിച്ച് അവർ നല്ല വ്യക്തികളായി തീരും.

അക്രമം ഇല്ലാതാക്കാൻ ബാധ്യതയുള്ള ഭരണകക്ഷി നേതാവ് സായുധ കലാപത്തിന് നേതൃത്വം നൽകുകയാണ്. ആർഎസ്എസിനേയും ബിജെപിയേയും നേരിടാൻ അണികളോട് ആയുധമെടുക്കാനാണ് കോടിയേരി ആഹ്വാനം ചെയ്തത്. ഇതിന് കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കാൻ സർക്കാർ തയാറാകണം.

അധികാരത്തിന്‍റെ ഹുങ്ക് ഉപയോഗിച്ച് ബിജെപിയെ ശാരീരികമായി ഉന്മൂലനം ചെയ്യാനാണ് കോടിയേരി ശ്രമിക്കുന്നത്. അതിനു മുന്നിൽ ബിജെപി മുട്ടുമടക്കില്ല. എന്നാൽ അത് ജനാധിപത്യ മാർഗ്ഗത്തിൽ കൂടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് ഭീഷണി നേരിടാന്‍ കായികക്ഷമത കൈവരിക്കണമെന്നു കോടിയേരി കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ പ്രസംഗിച്ചതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കലാപങ്ങളുടെ ഉറവിടങ്ങളാണ് ആര്‍എസ്എസ് കേന്ദ്രങ്ങളെന്നു കോടിയേരി ബാലക‍ൃഷ്ണന്‍ പറഞ്ഞിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ബ്രാഞ്ച് തലംമുതല്‍ കായികക്ഷമത മെച്ചപ്പെടുത്തണം. ആര്‍എസ്എസുകാരെ കായികമായി നേരിടണമെന്നും കോടിയേരി പറഞ്ഞു. തിരുവല്ലയില്‍ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.