പിണറായിയുടെ ഫാഷിസ്റ്റ് ഭരണം ശരണമന്ത്രത്തിനു മുന്നിൽ തകരും: പി.കെ.കൃഷ്ണദാസ്

PK-Krishnadas
SHARE

കൊച്ചി ∙ മാതാ അമൃതാനന്ദമയിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കളിയാക്കിയതു സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണെന്നു ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. അവരുടെ ബ്രഹ്മചര്യത്തെയാണു കളിയാക്കിയത്. ആൾ ദൈവം എന്ന് വിളിച്ച് അപമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും കവലച്ചട്ടമ്പികളെപ്പോലെ തരം താഴുന്നതു കേരളത്തിന് അപമാനകാരവും അപകടകരവുമാണ്.

സന്യാസി സമൂഹം തെരുവിൽ കെട്ടിയ ചെണ്ടയാണെന്നു സിപിഎം കരുതേണ്ട. ഈ നിലപാടാണു സ്വീകരിക്കുന്നതെങ്കിൽ വിശ്വാസി സമൂഹം കയ്യും കെട്ടി നോക്കിയിരിക്കില്ല. പിന്നാക്ക സമൂഹത്തിൽനിന്നു ലോകം ആരാധിക്കുന്ന രീതിയിൽ ആധ്യാത്മിക രംഗത്തേക്ക് ഉയർന്നു വന്നതാണ് അമൃതാനന്ദമയി. ഇതാണ് ശരിയായ നവോത്ഥാനം. സംസ്ഥാന സർക്കാർ ചെയ്യുന്നതിലും അധികം കാരുണ്യ പ്രവൃത്തികൾ അവർ ചെയ്യുന്നുണ്ട്. 

ഭക്തജന സംഗമത്തിൽ പങ്കെടുത്തു എന്നതാണ് അവർ ചെയ്ത ഏറ്റവും വലിയ തെറ്റായി സിപിഎം കരുതുന്നത്. ധർമ സംരക്ഷണ ആഹ്വനം മാത്രമാണ് അവിടെ നൽകിയത്. പുത്തരിക്കണ്ടം മൈതാനത്തു നടന്നതു രാഷ്ട്രീയ വിശദീകരണ യോഗമല്ല. ഹൈന്ദവ സന്ന്യാസിമാർക്ക് ഒരു പരിപാടിയിൽ പങ്കെടുക്കാൻ സിപിഎമ്മിന്റെ അനുമതി ആവശ്യമില്ല. കണ്ണുരുട്ടി ഭയപ്പെടുത്താനാണു സിപിഎം ശ്രമിക്കുന്നത്. 

വിശ്വാസികൾക്കൊപ്പം നിന്ന എൻഎസ്എസ് അധ്യക്ഷനെ അപമാനിച്ചു. വെള്ളാപ്പള്ളി നടേശനെ കൊലയാളി, കള്ളൻ, അഴിമതിക്കാരൻ എന്നെല്ലാം വിളിച്ചു. മാർക്സിസ്റ്റ് പാർട്ടിക്ക് ഇഷ്ടമില്ലാത്തവരെ ഭയപ്പെടുത്താനാണു ശ്രമിക്കുന്നത്. ഇതിനെല്ലാം സർക്കാർ മറുപടി പറയേണ്ടി വരും. പിണറായിയുടെ ഫാഷിസ്റ്റ്ഭരണകൂടം തകർന്നു വീഴുന്നതു ശരണമന്ത്രത്തിനു മുന്നിലായിരിക്കും. ശക്തമായ പ്രക്ഷോഭം നേരിടാൻ സർക്കാർ തയാറാവേണ്ടി വരും– കൃഷ്ണദാസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA