തിരഞ്ഞെടുപ്പിൽ ഭാര്യ തോറ്റതിന് പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തി

റാഞ്ചി∙ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനു പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. ജാർഖണ്ഡിലെ പകുർ ജില്ലയിലാണു സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രേംലാൽ ഹൻസ്‍ഡ, സഹോദരങ്ങളായ സാമുവേൽ ഹൻസ്ഡ, കാത്തി ഹൻസ്ഡ, ശിശു ഹൻസ്ഡ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ജനുവരി എട്ടിന് ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടി തിരിച്ചെത്താതായതോടെ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ അടുത്ത ദിവസം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

പ്രതികളിൽ ഒരാളായ പ്രേംലാലിന്റെ ഭാര്യ അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിച്ച് തോറ്റിരുന്നു. പെൺകുട്ടിയുടെ കുടുംബം വോട്ടു ചെയ്യാത്തതു മൂലമാണ് ഭാര്യ പരാജയപ്പെട്ടതെന്ന് പ്രേംലാൽ ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് ഇയാൾ സംഘം ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും ചെയ്തത്.

കൊലപ്പെടുത്തിയശേഷം മൃതദേഹം വനത്തിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് ശൈലന്ദ്ര ബേൺവൽ പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം അറിയിച്ചു.