റാഞ്ചി∙ സ്വകാര്യവാഹനത്തിലെ നമ്പർ പ്ലേറ്റ് മാറ്റിയതിന്റെ പേരിൽ ഗതാഗത വകുപ്പ് ഓഫിസറെ മർദ്ദിച്ച ബിജെപി നേതാവ് അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നുള്ള രാജ്ധാനി യാദവ് ആണ് അറസ്റ്റിലായത്. ഇയാൾ ഓഫിസറെ തല്ലുന്ന വിഡിയോ വൈറലായതിനെത്തുടർന്നാണ് പൊലീസ് നടപടി.
ബിജെപി സര്‍ക്കാർ നടപ്പാക്കുന്ന ‘20-പോയിന്റ് പ്രോഗ്രാ’മിന്റെ ജില്ലാ വൈസ് പ്രസിഡന്റാണ് യാദവ്. ഇതുമായി ബന്ധപ്പെട്ട നമ്പർ പ്ലേറ്റ് മാറ്റുന്നതിനിടെ ജില്ലാ കലക്ടറേറ്റിൽ വച്ചായിരുന്നു സംഭവം. ലത്തേഹറിലെ ജില്ലാ ഗതാഗത വകുപ്പ് ഓഫിസറായ എഫ്.ബർലയെയാണു യാദവ് മർദിച്ചത്. നെയിം പ്ലേറ്റ് മാറ്റുന്നതിനു മുൻപ് എന്തുകൊണ്ട് നോട്ടിസ് നൽകിയില്ലെന്നു ചോദിച്ചായിരുന്നു മർദനം.
പരുക്കേറ്റ ബർല ആശുപത്രിയിൽ ചികിത്സ തേടി. ഔദ്യോഗിക നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയതിന്റെ പേരിൽ യാദവിനെതിരെ കേസെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റു ചെയ്തത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്റെ അംഗരക്ഷകനെ മർദിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെയാണ് ഈ സംഭവം.