ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധിച്ച യുവാവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

മർദനമേറ്റ ആൻഡേഴ്സൻ ആശുപത്രിയിൽ (വിഡിയോ ദൃശ്യം)

തിരുവനന്തപുരം∙ ശ്രീജിവിന്റെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തിയ സമരത്തിനിടയില്‍ പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധിച്ച എഡ്വേര്‍ഡ് ആന്‍ഡേഴ്സനെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആക്രമിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിക്കു സമീപത്തു വച്ചാണ് കയ്യേറ്റമുണ്ടായത്. പരുക്കേറ്റ ആന്‍ഡേഴ്സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

അതേസമയം, നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം ഏറ്റെടുത്ത് സിബിഐ കരടു വിജ്ഞാപനമിറക്കി. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ വിഞ്ജാപനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ അടക്കമുള്ളവര്‍ സമരപന്തലിലെത്തി ശ്രീജിത്തിന് കൈമാറി. സര്‍ക്കാരിനു ചെയ്യാവുന്നതെല്ലാം ചെയ്തതിനാല്‍ സമരം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. 

എന്നാൽ അന്വേഷണ ഉത്തരവ് ഇറങ്ങിയെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. അന്വേഷണം തുടങ്ങുന്നതുവരെ സമരം തുടരും. വളരെ നേരത്തേ ചെയ്യാമായിരുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതില്‍ തൃപ്തിയില്ലെന്നും ശ്രീജിത്ത് പ്രതികരിച്ചു.