കാബൂള്‍∙ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലിൽ നടന്ന വെടിവയ്പിൽ ഒരു വിദേശിയുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നിവധി പേർക്കു പരുക്കുണ്ട്. നാലംഗ അക്രമിസംഘത്തെ വധിച്ചെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണെന്നും അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
തോക്കുധാരികളായ അക്രമിസംഘം ഇന്നലെ രാത്രി ഹോട്ടലിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരെയും അതിഥികളെയും വെടിവയ്ക്കുകയായിരുന്നു. ആ സമയം ഹോട്ടലിൽ നാൽപ്പതിലേറെ വിദേശികൾ ഉൾപ്പെടെ നൂറ്റമ്പതിലേറെ അതിഥികള്‍ ഉണ്ടായിരുന്നു. അക്രമത്തെത്തുടർന്ന് ഇതിൽ ചിലർ ജനാലകളിലൂടെ പുതപ്പിൽ തൂങ്ങിയും മറ്റുമാണ് പുറത്തു കടന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പലർക്കും പരുക്കേറ്റു.
ഹെലികോപ്റ്ററില്‍ കെട്ടിടത്തിന്റെ ഹെലിപാഡിൽ ഇറങ്ങി ഹോട്ടലിനുള്ളിലേക്കു കടന്ന സുരക്ഷാസൈനികർ ഏറെനേരത്തെ ഏറ്റുമുട്ടലിനൊടുവിലാണ് അക്രമികളെ വധിച്ചത്. ആക്രമികളുടെ കൈവശം ഗ്രനേഡുകളും തോക്കുകളുമുണ്ടായിരുന്നെന്ന്് ഹോട്ടലിൽ കുടുങ്ങിയ അതിഥികളിലൊരാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2011ൽ ഇവിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.