ന്യൂഡൽഹി∙ ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയതിന്റെ കാരണമെന്തെന്നു വിശദീകരിക്കാൻ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഇരട്ടപ്പദവി വഹിച്ചതിനാലാണ് കമ്മിഷൻ എഎപിയുടെ 20 എംഎൽഎമാരെ അയോഗ്യരാക്കിയത്. ഫെബ്രുവരി ഏഴിനകം വിശദീകരണം എഴുതി കോടതിയിൽ സമർപ്പിക്കണം. കേസ് ഇനി ഏഴിനു പരിഗണിക്കും.
നേരത്തേ, അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ ഡൽഹി ഹൈക്കോടതി വിലക്കിയിരുന്നു.
അതിനിടെ, ഇരട്ടപ്പദവി വിവാദത്തില്‍ ആം ആദ്മി പാർട്ടി എംഎൽഎമാരെ തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യരാക്കിയതിനെതിരെ സമർപ്പിച്ച ഹർജികൾ ഡൽഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേക്കു മാറ്റിയിരുന്നു.
2015 മാർച്ച് 13 മുതൽ 2016 സെപ്റ്റംബർ എട്ടുവരെ എംഎൽഎമാർ പാർലമെന്ററി സെക്രട്ടറി പദവി വഹിച്ചതാണു അയോഗ്യതയ്ക്കു കാരണമായത്. അയോഗ്യരാക്കപ്പെട്ട എട്ട് എംഎൽഎമാരാണു കോടതിയിൽ ഹർജി നൽകിയത്.