ഇന്ത്യ ഓപ്പണ്‍ സൂപ്പർ 500‍ ബാഡ്മിന്റൻ ഫൈനലിൽ സിന്ധുവിന് തോൽവി

ന്യൂഡൽഹി∙ ഇന്ത്യ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യൻ താരം പി.വി.സിന്ധുവിന് തോൽവി. അമേരിക്കയുടെ ലോക 11–ാം നമ്പർ ബീവെൻ സാങ്ങിനോടാണ് നിലവിലെ ചാംപ്യൻ കൂടിയായ സിന്ധു തോറ്റത്. കടുത്ത പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് സാങ്ങിന്റെ വിജയം. സ്കോർ: 21–18, 11–21, 22–20.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ 18–21ന് ആദ്യ സെറ്റ് കൈവിട്ട സിന്ധു, രണ്ടാം സെറ്റിൽ തിരിച്ചടിച്ച് 21–11ന് സെറ്റ് നേടിയിരുന്നു. എന്നാൽ, ആവേശം ആകാശത്തോളം ഉയർന്ന മൂന്നാം സെറ്റിൽ സിന്ധു തോൽവി സമ്മതിച്ചു.

മുൻ ലോക ചാംപ്യൻ കൂടിയായ തായ്‌ലൻഡ് താരം റാച്ചനോക് ഇന്തനോണിനെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ കടന്നത്. 21–13, 21–15 എന്ന സ്കോറിനായിരുന്നു സെമിയിൽ സിന്ധുവിന്റെ ജയം. അതേസമയം, ഹോങ്കോങ്ങിന്റെ ച്യൂങ് ങാൻ യിയെ തോൽപ്പിച്ചാണ് സാങ് ഫൈനലിൽ കടന്നത്. 14–21, 21–12, 21–19 എന്ന സ്കോറിനായിരുന്നു സാങ്ങിന്റെ ജയം.