ഭട്ടിൻഡ∙ പഞ്ചാബിലെ പിഞ്ചോറോറിൽ അമ്യൂസ്മെന്റ് പാർക്കിലെ ഗോ കാർട്ടിന്റെ ചക്രങ്ങൾക്കിടയിൽ തലമുടി കുരുങ്ങി യുവതി മരിച്ചു. യദവീന്ദ്ര ഗാർഡൻസിന്റെ സമീപത്തുള്ള പാർക്കിൽ ഇന്നലെയാണു സംഭവം. കാർട്ടിന്റെ ചക്രങ്ങൾക്കിടയിൽ മുടി കുരുങ്ങി ശിരോചർമം വേർപെട്ടാണു മരണം.
ഭർത്താവ് അമർദീപ് സിങ്ങിനും രണ്ടു വയസ്സുകാരനായ മകനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമാണ് പുനീത് കൗർ പാർക്കിലെത്തിയത്. അവധി ആഘോഷിക്കാൻ ഹിമാചൽ പ്രദേശിലെ പർവാനോയിൽ പോയി മടങ്ങും വഴിയായിരുന്നു ഇത്. ആറു പേർക്കായി നാലു ഗോ കാർട്ടുകളാണ് പാർക്കിലെത്തിയ ഇവർ എടുത്തത്. പുനീതും ഭർത്താവും ഒന്നിലും മകൻ മുത്തശ്ശിക്കൊപ്പം മറ്റൊരു കാർട്ടിലുമായിരുന്നു.
ആദ്യ ലാപ് പൂർത്തിയാകാൻ നിമിഷങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴാണ് പുനീതിന്റെ മുടി കാർട്ടിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയത്. കാർട്ട് അതിവേഗതയിൽ ആയിരുന്നതിനാൽ പുനീതിന്റെ ശിരോചർമം തലയിൽനിന്ന് വേർപെട്ടുവെന്ന് പൊലീസ് പറഞ്ഞു.
അപകടം ശ്രദ്ധയിൽപ്പെട്ടതോടെ ഗോ കാർട്ടിങ് പെട്ടെന്നുതന്നെ നിർത്തി. പുനീതിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 2013ൽ ഹരിയാന ടൂറിസം വിഭാഗം പാർക്ക് സ്വകാര്യ സ്ഥാപനത്തിനു പത്തുവർഷത്തേക്ക് പാട്ടത്തിനു നൽകിയതാണ്.