മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതൻ

ഇമ്രാൻ ഖാനും വധു ബുഷ്റയും വിവാഹശേഷം ബന്ധുക്കൾക്കൊപ്പം

ഇസ്‍ലാമാബാദ്∙ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരവും തെഹ്‍രീക് ഇ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാൻ മൂന്നാം തവണയും വിവാഹിതനായി. പ്രാർഥനാ ശുശ്രൂഷക ബുഷ്റ മനേകയാണ് വധു. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് ഒൻപത് മണിക്ക് മനേകയുടെ സഹോദരന്റെ വീട്ടിലായിരുന്നു നിക്കാഹ് ചടങ്ങുകൾ. 

അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് പിടിഐ വക്താവ് അറിയിച്ചു. അതേസമയം ഇമ്രാൻ ഖാന്റെ സഹോദരി ചടങ്ങില്‍ പങ്കെടുത്തില്ല. ബ്രിട്ടനിലെ കോടിപതിയുടെ മകളായ ജെമിമ ഗോൾഡ്സ്മിത്തായിരുന്നു ഇമ്രാൻ ഖാന്റെ ആദ്യ ഭാര്യ. 1995 ലായിരുന്നു ഈ വിവാഹം. 2004 ൽ ഇമ്രാൻ ഖാൻ വിവാഹമോചനം നേടി. തുടർന്ന് പാക് മാധ്യമ പ്രവർത്തക റഹേം ഖാനെ വിവാഹം ചെയ്തു. പത്തു മാസത്തിനു ശേഷം 2015 ൽ ഈ ബന്ധവും വേർപിരിഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നിന് ഇമ്രാൻ ഖാന്‍–ബുഷ്റ വിവാഹം നടന്നെന്ന് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.