സെൻകുമാറിനെ ‘വേട്ടയാടാൻ’ പൊതുപണം; സർക്കാർ നഷ്ടമാക്കിയത് 20 ലക്ഷം

ടി.പി.സെൻകുമാർ.

തിരുവനന്തപുരം∙ മുൻ ഡിജിപി ടി.പി.സെൻകുമാറിനോടുള്ള വാശിതീർക്കാൻ സുപ്രീംകോടതി വരെ പോയതിനു പിണറായി സര്‍ക്കാരിന്റെ ഖജനാവിനു ചെലവ് 20 ലക്ഷം രൂപ. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകരുടെ ഫീസിനത്തിൽ നൽകേണ്ട ചെലവാണിത്. എന്നാൽ പണം അനുവദിക്കണമെന്ന അഡ്വക്കറ്റ് ജനലിന്റെ അപേക്ഷ ധനവകുപ്പ് തടഞ്ഞുവച്ചു. ഇതുമായി ബന്ധപ്പെട്ട ഫയലുകളുടെ പകർപ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.

ടി.പി.സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്താതിരിക്കാൻ സുപീംകോടതി വരെ സർക്കാർ നടത്തിയ അഭിമാന പോരാട്ടമാണ് സർക്കാരിന് 20 ലക്ഷത്തിന്റെ നഷ്ടം വരുത്തിയത്. സുപ്രീംകോടതിയിൽ ഇന്ത്യയിലെ തന്നെ വിലകൂടിയ അഭിഭാഷകരായ ഹരീഷ് സാൽവേ, പി.പി.റാവു, ജയ്ദീപ് ഗുപ്ത, സിദ്ധർഥ് ലൂത്ര എന്നിവർ സർക്കാനായി വാദിക്കാനെത്തി.

ഹരീഷ് സാൽവേയ്ക്ക് പത്തു ലക്ഷം, പി.പി.റാവുവിന് 4.40 ലക്ഷം, ജയദീപ് ഗുപ്തക്ക് 3.30 ലക്ഷം, സിദ്ധാർഥ് ലൂത്രയ്ക്ക് 2.20 ലക്ഷം, സ്റ്റാന്റിങ് കോൺസലിനു 27,000 രൂപ ഫീസ് എന്നിങ്ങനെ ചെലവിനത്തിൽ ഇരുപതുലക്ഷം രൂപയാണ് എജി സർക്കാരിനോടു ആവശ്യപ്പെട്ടത്.

ഓഗസ്റ്റ് 23നാണു പണം നൽകണമെന്നാവശ്യപ്പെട്ടു നിയമവകുപ്പ് ധനവകുപ്പിനു ഫയൽ കൈമാറിയത്. ആറുമാസമായിട്ടും ഫയലിൽ തീരുമാനമെടുത്തില്ല. സർക്കാർ അഭിമാന പോരാട്ടമായി കണ്ട കേസിലാണു ധനവകുപ്പിന്റെ അനങ്ങാപ്പാറ നയമെന്നതും ശ്രദ്ധേയം. എന്നാൽ എന്താണു കാരണമെന്നു പറയുന്നുമില്ല.