കൊച്ചിയിൽ വീട്ടമ്മയെ കൊന്നു വീപ്പയ്ക്കുള്ളിലാക്കിയത് മകളുടെ കാമുകൻ

കൊച്ചി കുമ്പളത്ത് കോൺക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നു. ഇൻസെറ്റിൽ കൊല്ലപ്പെട്ട ശകുന്തള.

കൊച്ചി ∙ വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്തത് മകളുടെ കാമുകനും തൃപ്പൂണിത്തുറ സ്വദേശിയുമായ സജിത്താണെന്ന് പൊലീസ്. മകളുമായുള്ള സജിത്തിന്റെ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കൊലപാതകം. മൃതദേഹം മറവുചെയ്യാൻ സജിത്തിനെ സഹായിച്ച സുഹൃത്തിൽനിന്നാണ് ഇതു സംബന്ധിച്ച വിവരം പൊലീസിനു കിട്ടിയത്. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ സജിത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുന്നുവെന്ന പേടിയിൽ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണു പൊലീസ്.

2016 സെപ്റ്റംബറി‍ല്‍‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ അൽപവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിനൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

ചെളിയിൽ ചവിട്ടിത്താഴ്ത്തിയ നിലയിലായിരുന്ന വീപ്പയിൽനിന്ന് മാസങ്ങളോളം നെയ് ഉയർന്നു ജലോപരിതലത്തിൽ പരന്നിരുന്നതായി മൽസ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. ദുർഗന്ധവും ഉണ്ടായിരുന്നു. പത്തു മാസം മുൻപാണ് ചെളിയിൽ പുതഞ്ഞ നിലയിൽ ഇതു കണ്ടത്. എന്നാൽ, അന്ന് വീപ്പയിൽ പങ്കായം കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാൽ വിട്ടുകളയുകയായിരുന്നു.

രണ്ടു മാസം മുൻപ് കരയിൽ മതിൽ പണിതപ്പോൾ കായലിൽനിന്ന് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് ചെളി കോരിയിരുന്നു. അപ്പോഴാണ് വീപ്പ കരയിൽ എത്തിച്ചത്. ഉള്ളിൽ ഇഷ്ടിക നിരത്തി സിമന്റ് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാർ കായലോരത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു.