Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോണിന്റെ ഭാവി തകർക്കാൻ കളിച്ച കളി: നിഷയ്ക്കെതിരെ പി.സി.ജോർജ്

PC-George-Nisha-Jose പി.സി.ജോർജ്, നിഷ ജോസ് കെ.മാണി.

കോട്ടയം∙ രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ തുറന്നടിച്ചു പി.സി.ജോര്‍ജ് എംഎല്‍എ. ഒരു അടിസ്ഥനവുമില്ലാത്ത കെട്ടച്ചമച്ച ആരോപണമാണിതെന്നും തനിക്കും തന്റെ മകനുനെതിരെ കെ.എം.മാണിയും ജോസ് കെ.മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നും ജോര്‍ജ് മനോരമ ന്യൂസ് ഡോട്ട് കോമിനോടു പറഞ്ഞു. ‘ദി അദർ സൈഡ് ഓഫ് മൈ ലൈഫ്’ എന്ന ആത്മാംശമുള്ള പുസ്തകത്തിലാണ് നിഷയുടെ പരാമര്‍ശം.

ആരാണ് അപമാനിച്ചതെന്ന് പറയാന്‍ നിഷ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണു ജോസ് കെ.മാണിക്കും കെ.എം.മാണിക്കുമെതിരെ ആക്ഷേപവാക്കുകളുമായി ജോര്‍ജ് രംഗത്തെത്തിയത്. ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാൻ ഒരു എം.പിയുടെ ഭാര്യയെന്ന നിലയിൽ ഇവർക്കു നാണമില്ലേ? പുസ്തകത്തിൽ പറയുന്ന സംഭവം നടക്കുന്നത് എട്ടുവർഷം മുൻപാണ്. അന്നു ഞാനും കെ.എം.മാണിയും ഒരുമിച്ചു സഹകരിക്കുന്ന സമയമാണ്. അന്നു ജോസ് കെ.മാണി യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റും തന്റെ മകന്‍ ഷോണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചെന്നു പറഞ്ഞ ഒരാളെ ജനറല്‍ സെക്രട്ടറിയായി പൊക്കിക്കൊണ്ടു നടന്ന ജോസ് കെ.മാണി എന്തൊരു മനുഷ്യനാണ്..?– ജോർജ് ചോദിച്ചു.

കെ.എം.മാണി എന്തൊരു അച്ഛനാണ്. ഇങ്ങനെയൊരു സംഭവം അന്നു നടന്നിട്ടുണ്ടെങ്കിൽ എന്തേ മിണ്ടിയില്ല..? സ്വന്തം ഭാര്യയോട് ഒരുത്തൻ അപമര്യാദയായി പെരുമാറിയെന്നറിഞ്ഞിട്ടും മിണ്ടാതിരുന്നോ ജോസ് െക.മാണി..? ഇതറിഞ്ഞിട്ടും എന്തേ മാണി ഒന്നും മിണ്ടിയില്ല..? ഇതറിഞ്ഞിട്ടും മിണ്ടാതിരുന്നെങ്കിൽ ജോസ് കെ.മാണി ആണും പെണ്ണുമല്ലെന്നു പറയേണ്ടിവരും. ഇത്തരത്തിലൊരു നാണവും മാനവുമില്ലാത്ത ആരോപണങ്ങൾ കൊണ്ടു പി.സി.ജോർജിനെയും മകനെയും ഒതുക്കാനാവില്ലെന്ന് ഇതുവരെ പഠിച്ചില്ലേ മാണിയും മോനും..?– ജോർജ് ആഞ്ഞടിച്ചു.

അടുത്ത തിരഞ്ഞെടുപ്പിൽ ഷോൺ പാലായിൽ മൽസരിക്കാൻ പോകുന്നുവെന്ന വാർത്ത അവിടെയൊക്കെ പരക്കുന്നുണ്ട്. ഇതറിഞ്ഞു മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എർപ്പാടാണിത്. കേരളത്തിലെ ജനങ്ങൾക്ക് ഇത് മനസ്സിലാകും. ഇതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ തന്നെയാണുള്ളത്. ഷോണിന്റെ രാഷ്ട്രീയഭാവി തകർക്കാൻ ഇവർ മൂവരും കൂടി കളിച്ച നാറിയ കളിയാണ് ഇൗ പുസ്തകവും വിവാദവും. ഇപ്പോൾ ഇത്രയും പറഞ്ഞുനിർത്തുന്നു. വരുംദിവസങ്ങളിൽ ബാക്കി കാണാം. ഏതുവിധേനയും എന്തു വൃത്തിക്കെട്ട രീതിയിലും തന്നെയും മകനെയും ഇല്ലാതാക്കാനുള്ള അപ്പന്റെയും മോന്റെയും കളിക്കു നിഷ കൂട്ടുനിൽക്കുകയാണെന്നും പി.സി.ജോർജ് ആരോപിച്ചു.