ഭൂമി ഇടപാട് ദിവ്യ എസ്. അയ്യർ ഗൗരവമായെടുത്തില്ല; റവന്യുവകുപ്പിന് അതൃപ്തി

തിരുവനന്തപുരം∙ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ റവന്യൂവകുപ്പിന് അതൃപ്തി. റിപ്പോര്‍ട്ട് സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരെ സംരക്ഷിക്കുന്നതാണെന്നു റവന്യുവകുപ്പു കുറ്റപ്പെടുത്തി. ഭൂമി ഇടപാട് കലക്ടര്‍ ഗൗരവമായെടുത്തില്ല. തുടര്‍ നടപടിയെടുക്കണമെന്നും റവന്യു വകുപ്പ് ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു

വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറിയ തിരുവനന്തപുരം സബ് കല്കടര്‍ ദിവ്യ എസ്.അയ്യരുടെ നടപടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു. റവന്യു മന്ത്രി ആവശ്യപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞിട്ടും ലാൻഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. റിപ്പോര്‍ട്ട് വൈകുന്നതില്‍ റവന്യൂമന്ത്രി അത‍‍ൃപ്തിയിലാണ്.

വര്‍ക്കല അയിരൂര്‍ വില്ലേജില്‍ റോ‍ഡ് പുറമ്പോക്കാണെന്നു കണ്ടെത്തി തഹസില്‍ദാര്‍ ഏറ്റെടുത്ത 27 സെന്റ് ഭൂമിയാണു സബ് കലക്ടര്‍ സ്വകാര്യ വ്യക്തിക്കു തിരിച്ചു നല്‍കിയത്. ദിവ്യ എസ്. അയ്യരുടെ നടപടി ഭര്‍ത്താവും എംഎല്‍എയുമായ കെ.എസ്. ശബരിനാഥന്റെ താല്‍പര്യപ്രകാരമാണെന്നായിരുന്നു ആരോപണം. വര്‍ക്കല എംഎല്‍എ വി. ജോയിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യുമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

തിങ്കളാഴ്ച വൈകിട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെങ്കിലും ചൊവാഴ്ച കഴിഞ്ഞിട്ടും ലാൻഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. തഹസില്‍ദാറുടെ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും വിശദമായി അന്വേഷിക്കാന്‍ സമയമെടുക്കുമെന്നുമാണു കമ്മീഷ്ണറുടെ നിലപാട്. ഭൂമികൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും സബ് കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത് ദിവ്യ എസ്. അയ്യരെ രക്ഷിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നതാണു റവന്യുമന്ത്രിയുടെ അതൃപ്തിക്കു കാരണമായിരിക്കുന്നത്.