Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവം: പ്രകോപനമായത് ജാതി ചൊല്ലിയുള്ള വഴക്ക്

Areekode-Murder രാജൻ, കൊല്ലപ്പെട്ട ആതിര

അരീക്കോട്∙ മലപ്പുറത്ത് യുവതി വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രശ്നമായത് വരന്റെ ജാതി. താഴ്ന്ന ജാതിക്കാരുമായി വിവാഹത്തിനു സമ്മതിക്കില്ലെന്നു പറഞ്ഞാണ് അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ മകൾ ആതിര(22)യെ കുത്തിക്കൊലപ്പെടുത്തിയത്. വിവാഹം ഉറപ്പിച്ചതിന്റെ തലേന്ന്, വ്യാഴാഴ്ചയായിരുന്നു സംഭവം.

പെട്ടെന്നുള്ള പ്രകോപനമല്ല സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. രാജനു നേരത്തേത്തന്നെ മകളുടെ വിവാഹത്തിൽ താൽപര്യമില്ലായിരുന്നു. ദലിത് വിഭാഗത്തിൽപ്പെട്ടയാളെയാണ് ആതിര പ്രണയിച്ചു വിവാഹം ചെയ്യാനൊരുങ്ങിയത്. ഇതിൽ രാജൻ ഏറെ അസ്വസ്ഥനായിരുന്നു. അതിനിടെ സംഭവത്തിൽ പൊലീസിന്റെ ഇടപെടലും ഉണ്ടായി. ഇരു കുടുംബാംഗങ്ങളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചതിനെ തുടർന്നായിരുന്നു വിവാഹം ഉറപ്പിച്ചത്.

അരീക്കോട് പുത്തലത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം നിശ്ചയിച്ചത്. വിവാഹത്തലേന്ന് വൈകിട്ട് അഞ്ചോടെ മദ്യപിച്ചെത്തിയ രാജൻ പക്ഷേ വീണ്ടും ജാതിപ്രശ്നം വലിച്ചിഴയ്ക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് തർക്കിച്ചതിനു പിന്നാലെയാണു കൊലപാതകമെന്നും അരീക്കോട് പൊലീസ് പറയുന്നു.

രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ രാജൻ പിന്നാലെ ചെന്ന് കുത്തുകയായിരുന്നു. സംഭവശേഷം രണ്ടു കത്തികളുമായി രാജനെ പൊലീസ് പിടികൂടി. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

related stories