കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പത്താം മൂറോൻ കൂദാശ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കറ്റ് അരമന ചാപ്പലിൽ സമാപിച്ചു. ഏഴു മണിക്കൂറോളം നീണ്ട കൂദാശ രാവിലെ ആറരയ്ക്കാണു തുടങ്ങിയത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു.
പ്രത്യേകം നിയോഗിക്കപ്പെട്ട വൈദികർ 40 ദിവസം ഉപവാസവും പ്രാർഥനയും അനുഷ്ഠിച്ചാണു മൂറോൻ തൈലക്കൂട്ട് തയാറാക്കിയത്. ഈ തൈലം കൂദാശാവേളയിൽ ബൽസാം പെറുവുമായി കൂട്ടിക്കലർത്തി. തുടർന്നു പ്രാർഥനകളിലൂടെ വിശുദ്ധീകരിച്ചതോടെയാണു മൂറോൻ കൂദാശ പൂർത്തിയായത്.
സഖറിയാ മാർ അന്തോണിയോസ് അധ്യക്ഷനായ സമിതിയാണു സുഗന്ധതൈലം നിർമിക്കുന്നതിനായുള്ള ചേരുവകൾ തയാറാക്കിയത്. ശുശ്രൂഷകളുടെ സംവിധാനം ഒരുക്കിയതു ഡോ. മാത്യൂസ് മാർ സേവേറിയോസാണ്. ഗായകസംഘത്തെ ഫാ. ഡോ.എം.പി.ജോർജ് നയിച്ചു. ഫാ. ഷാജി മാത്യു ആയിരുന്നു അർക്കദ്‌യാക്കോൻ (ആർച്ച്ഡീക്കൻ). ഫാ. ജോൺസ് എബ്രഹാം കോനാട്ട് കൂദാശ വിശദീകരണം നടത്തി.
കൂദാശയിലൂടെ മൂറോൻ പരിശുദ്ധാത്മാവിന്റെ പ്രതീകമായി മാറുന്നുവെന്നാണു വിശ്വാസം. മാമോദീസാ നടത്തുന്നതിനുള്ള വെള്ളം വാഴ്ത്തുന്നതിനും മാമോദീസായ്ക്കു ശേഷമുള്ള അഭിഷേകത്തിനും ദേവാലയ കൂദാശ, കുർബാനയർപ്പണ വേളയിൽ ത്രോണോസിൽ പൂജാപാത്രങ്ങൾ വയ്ക്കുന്ന പലകയുടെ (തബ്‌ലൈത്താ) കൂദാശ എന്നിവയ്ക്കുമാണു വിശുദ്ധ മൂറോൻ ഉപയോഗിക്കുക.