തിരുവനന്തപുരത്ത് മുഖംമൂടി ആക്രമണം; ബിജെപി കൗൺസിലർക്കു വെട്ടേറ്റു

പാപ്പനംകോട് സജി

തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർക്കു വെട്ടേറ്റു. മേലാങ്കോട് വാർഡ് കൗൺസിലറും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പനംകോട് സജിക്കാണു വെട്ടേറ്റത്. വള്ളക്കടവിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയാണു മുഖംമൂടി ധരിച്ച സംഘം വെട്ടി പരുക്കേൽപ്പിച്ചത്. തലയ്ക്കും തോളിനും പരുക്കേറ്റ സജിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ഒൻപതരയോടെ കരമന ജംക്‌ഷനിലായിരുന്നു സംഭവം. ബൈക്കിൽ പോകുകയായിരുന്ന സജിയെയും കരമന ഏരിയാ സെക്രട്ടറി പ്രകാശിനേയും ബൈക്കുകളിലെത്തിയ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. തലയുടെ മുൻഭാഗത്തും പിൻഭാഗത്തും സജിയെ വെട്ടിയ ശേഷം ദേഹമാസകലം കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പ്രകാശിനെയും അക്രമിച്ചു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ആളാണ് പ്രകാശ്. 

ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്നും മുൻപു തലസ്ഥാനത്തു നടന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്നും പരുക്കേറ്റ സജിയെ സന്ദർശിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു.