ഹർത്താലിന്റെ മറവില്‍ അതിക്രമം: എൻഐഎ അന്വേഷിക്കണമെന്ന് കുമ്മനം

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം∙ അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അതിക്രമങ്ങളെപ്പറ്റി എൻഐഎ അന്വേഷിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിലെ എട്ടു ജില്ലകളിൽ വർഗീയ കലാപം അഴിച്ചു വിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് ഉത്തരമേഖലാ ഡിജിപിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇതേപ്പറ്റി മുൻകൂട്ടി അറിവുണ്ടായിട്ടും തടയാനോ കടകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാനോ സാധിക്കാഞ്ഞതിന്‍റെ കാരണം മുഖ്യമന്ത്രി വിശദീകരിക്കണം.

രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടും പൊലീസ് നിഷ്ക്രിയമാകാൻ കാരണം രാഷ്ട്രീയ സമ്മര്‍ദമാണ്. അക്രമികളിൽ പലരും സിപിഎമ്മിൽ നുഴഞ്ഞുകയറിയ തീവ്രവാദികളാണ്. അതുകൊണ്ടാണ് അവരെ നിയന്ത്രിക്കാൻ പൊലീസ് മടി കാണിച്ചത്– കുമ്മനം ആരോപിച്ചു.

ബിജെപിയെ നേരിടാൻ ഇരുമുന്നണികളും തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചതിന്‍റെ ഫലമാണു കേരളം ഇന്ന് അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം മലബാർ മേഖലയിൽ ഉണ്ടായ വർഗീയ കലാപത്തിനു മുഖ്യമന്ത്രി അടക്കമുള്ളവർ ഉത്തരവാദികളാണ്. എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലുള്ള നിലപാടാണു മുഖ്യമന്ത്രിയും ചില മന്ത്രിമാരും പ്രതിപക്ഷ എംഎൽഎമാരും സാംസ്കാരിക നായകരും സ്വീകരിച്ചത്. ഈ തീക്കളി അവസാനിപ്പിക്കാൻ നേതാക്കൾ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.