ഡൽഹിയിൽ പതിനാറുകാരിയെ ഓടുന്ന കാറിൽ കൂട്ടമാനഭംഗപ്പെടുത്തി; രണ്ടുപേർ അറസ്റ്റില്‍

ഗ്രേറ്റർ നോയിഡ∙ പതിനൊന്നാം ക്ലാസുകാരിയായ പെൺകുട്ടിയെ ഓടുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയാക്കി. ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം. വീട്ടിൽ വിടാമെന്നു പറഞ്ഞു സഹപാഠിയാണ് പെൺകുട്ടിയെ കാറിൽ കൊണ്ടുപോയത്. കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം പെൺകുട്ടിയെ അക്രമികൾ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ അറസ്റ്റു ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം. സ്കൂൾ ബസ് പോയതിനെ തുടർന്നു വീട്ടിലേക്കു നടന്നുപോകുമ്പോൾ സുഹൃത്തും മറ്റൊരാളും കാറിലെത്തുകയും വീട്ടിലെത്തിക്കാമെന്നു പറയുകയുമായിരുന്നു. പതിനാറുകാരിയായ പെൺകുട്ടിക്കു മയക്കുമരുന്നു ചേർന്ന ജ്യൂസ് നൽകിയതിനുശേഷമായിരുന്നു പീഡനം.

മണിക്കൂറുകളോളം കുട്ടിയെ കാണാതിരുന്നതിനെ തുടർന്നു പെൺകുട്ടിയുടെ പിതാവു പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടത്. മൂന്നുപേർക്കെതിരെയാണു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ ഒരാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.