റിമാന്റ് പ്രതിയുടെ മരണം; മൃതദേഹവുമായി എക്സൈസ് ഓഫിസ് ഉപരോധിച്ചു

കൊല്ലം ∙ ആശുപത്രിയിൽ മരിച്ച റിമാൻഡ് പ്രതിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കൊട്ടാരക്കര എക്സൈസ് ഓഫിസ് ഉപരോധിച്ചു. അനധികൃതമായി വിദേശമദ്യ വിൽപന നടത്തിയെന്ന കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത നെടുവത്തൂർ വല്ലം മനു ഭവനിൽ മനോഹരന്റെ (മനു–30) മൃതദേഹവുമായാണു ഉപരോധം നടത്തിയത്. 

മേയ് ഒന്നിന് എക്സൈസ് അറസ്റ്റ് ചെയ്ത ശേഷം റിമാൻഡിലായിരുന്ന പ്രതിയെ ആരോഗ്യനില വഷളായതിനെ തുടർന്നു രണ്ടു ദിവസം മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണു മരണം.  ഉപരോധത്തിനു ശേഷം സംസ്കാരത്തിനായി മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. മനോഹരനെ മർദിച്ചിട്ടില്ലെന്നു എക്സൈസ് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എസ്പി. ബി.അശോകൻ പറഞ്ഞു.