നീരവ് മോദി ‘പിടികിട്ടാപ്പുള്ളി’, കുടുംബാംഗങ്ങളും കുടുങ്ങും; കുറ്റപത്രം സമർപ്പിച്ച് സിബിഐ

നീരവ് മോദി

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐയുടെ കുറ്റപത്രം. ബാങ്കില്‍നിന്നു 13,400 കോടി രൂപ തട്ടിയ കേസിൽ ആദ്യത്തെ കുറ്റപത്രമാണു മുംബൈ കോടതിയില്‍ സമർപ്പിക്കുന്നത്. നീരവിനൊപ്പം അമ്മാവൻ മെഹുൽ ചോക്സിയും പിഎൻബി ഉദ്യോഗസ്ഥരും ഉൾപ്പെടെ പ്രതികളാണ്. കേസിൽ 19 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റപത്രം സമർപ്പിക്കാനുള്ള കാലാവധിയായ 90 ദിവസം കഴിയാനിരിക്കെയാണ് സിബിഐ കോടതിയിലെത്തിയത്. കുറ്റാരോപിതർക്ക് ഇനി ജാമ്യത്തിനും ശ്രമിക്കാനാകില്ല.

പിഎൻബി മുൻ എംഡിയും മുൻ സിഇഒയുമായ ഉഷ അനന്തസുബ്രഹ്മണ്യൻ, എക്സി.ഡയറക്ടര്‍മാരായ കെ.വി. ബ്രഹ്മാജി റാവു, സഞ്ജിവ് ശരൺ, ഇന്റർനാഷനൽ ഓപറേഷൻസ് ജനറൽ മാനേജർ നേഹൽ അഹദ് എന്നിവരും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. മെഹുൽ ചോക്സിക്കെതിരെ പ്രത്യേക കുറ്റപത്രവും വൈകാതെ സമർപ്പിക്കാനിരിക്കുകയാണു സിബിഐ.

വിദേശത്തുനിന്നു വായ്പയെടുക്കാൻ ജാമ്യപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിങ്) നൽകുന്നതിൽ ഉൾപ്പെടെ റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ പിഎൻബി പാലിച്ചില്ലെന്നാണു സിബിഐ കണ്ടെത്തൽ. എല്ലാം ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തെന്നും കേസിൽ ഉൾപ്പെടുത്താൻ തക്ക തെളിവു ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.

ആ ആഴ്ച അവസാനം നൽകാനിരിക്കുന്ന അടുത്ത കുറ്റപത്രത്തിൽ നീരവ് മോദിയുടെ ഭാര്യ ആമി, സഹോദരൻ നിഷാൽ തുടങ്ങിയ മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേര്‍ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നീരവും മെഹുലും രാജ്യം വിട്ട സാഹചര്യത്തിൽ ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.