ക്യൂബയിൽ 113 പേർ സഞ്ചരിച്ച യാത്രാവിമാനം തകർന്നു; നൂറിലേറെ മരണം

ഹവാനയിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ.

ഹവാന(ക്യൂബ)∙ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 യാത്രാവിമാനം ടേക്ഓഫിനിടെ തകർന്നു വീണു നൂറിലേറെ പേർ മരിച്ചു. 104 യാത്രക്കാരും ഒൻപതു ജീവനക്കാരുമാണ് ക്യൂബൻ സർക്കാർ നിയന്ത്രണത്തിലുള്ള ‘ക്യുബാന’ കമ്പനിയുടെ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ വിമാനക്കമ്പനി ജീവനക്കാരെല്ലാം വിദേശപൗരന്മാരാണ്. ഔദ്യോഗിക മരണസംഖ്യ അറിവായിട്ടില്ല.

അതേസമയം, മൂന്നു പേർ ഗുരുതരപരുക്കുകളോടെ രക്ഷപ്പെട്ടതായി ക്യൂബയിലെ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്രാൻമ റിപ്പോർട്ടു ചെയ്തു. ടേക്ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ കൃഷിസ്ഥലത്തേക്കാണ് വിമാനം തകർന്നുവീണതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. തകർന്നയുടൻ പൊട്ടിത്തെറിച്ച വിമാനത്തിനു സമീപത്തേക്ക് നിരവധി അഗ്നിശമന വാഹനങ്ങൾ എത്തി.

അപകടവിവരമറിഞ്ഞ് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യുനിലേക്കു പോകുകയായിരുന്നു വിമാനം. പറന്നുയർന്നതിനു പിന്നാലെ വിമാനത്താവളത്തിന് രണ്ടു കിലോമീറ്ററിനുളളിൽ വിമാനം തകർന്നു വീഴുകയായിരുന്നു.

സാങ്കേതിക തകരാറുകൾ പതിവായതോടെ പഴക്കം ചെന്ന വിമാനങ്ങൾ ഇക്കഴിഞ്ഞ മാസങ്ങളിൽ ക്യുബാന വിമാനക്കമ്പനി സർവീസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവയ്ക്കു പകരം സർവീസിനായി മെക്സിക്കോയിലെ ഒരു വിമാനക്കമ്പനിയിൽ നിന്നു വാടകയ്ക്കെടുത്ത വിമാനങ്ങളിലൊന്നാണ് തകർന്നത്.