വിഷ്ണുവിന്റെ അവതാരമായതിനാൽ ജോലിക്ക് വരില്ല; വിചിത്ര വാദവുമായി ഗുജറാത്ത് ഉദ്യോഗസ്ഥൻ‌‌

രമേഷ് ചന്ദ്ര ഫെഫാർ

അഹമ്മദാബാദ്∙ മഹാവിഷ്ണുവിന്റെ പത്താം അവതാരമായ കൽകിയായതിനാൽ ഓഫിസിൽ ജോലിക്കെത്താനാകില്ലെന്ന വിചിത്ര വാദവുമായി ഗുജറാത്തിലെ സർക്കാർ ഉദ്യോഗസ്ഥൻ. ലോകം നന്നാക്കേണ്ടതിനാല്‍ ഓഫിസിലെത്താൻ സമയമില്ലെന്നാണു സർദാർ സരോവർ പുനർവാസ്‍വത് ഏജൻസിയിലെ എൻജിനീയറായ രമേഷ് ചന്ദ്ര ഫെഫാർ അറിയിച്ചത്. ജോലിക്കെത്താത്തതിനാൽ കാരണം കാണിക്കല്‍ നോട്ടിസെത്തിയപ്പോഴായിരുന്നു ഇയാൾ 'അവതാര'മെന്ന വിചിത്ര പ്രഖ്യാപനം തന്നെ നടത്തിയത്.

അവതാരമാണെന്ന കാര്യം വരുദിവസങ്ങളില്‍ തെളിയിക്കും. എന്റെ തപസുകാരണമാണ് രാജ്യത്ത് മികച്ച മഴ ലഭിച്ചത്. 2010 മാര്‍ച്ചിൽ ഓഫിസിലിരിക്കുമ്പോഴാണ് കൽകിയുടെ അതാരമാണെന്നു ബോധ്യപ്പെട്ടത്. ഇപ്പോള്‍ എനിക്ക് ദിവ്യശക്തി കൂടിയുണ്ട്– ഫെഫാർ മാധ്യമങ്ങളോടു പറഞ്ഞു.‌

അമ്പതു കാരനായ ഫെഫാർ ജോലിക്കെത്താത്തതിനാല്‍ മൂന്നു ദിവസം മുൻപാണു വകുപ്പില്‍ നിന്നു കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചത്. ഓഫിസിലിരുന്നാൽ തപസു ചെയ്യാൻ സാധിക്കുന്നില്ലെന്നും രണ്ടു പേജ് മറുപടിയിൽ വാദിക്കുന്നു. വഡോദരയിലെ ജോലി സ്ഥലത്ത് എട്ടു മാസത്തിൽ 16 ദിവസം മാത്രമാണത്രേ ഇയാൾ ജോലിക്കെത്തിയത്.