35,000 രൂപയുടെ ഫോണിനായി മകൻ വഴക്കിട്ടു; മനംനൊന്ത് അമ്മ ജീവനൊടുക്കി

കൊല്ലം ∙ വില കൂടിയ മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന മകന്റെ വാശിക്കു അമ്മ ജീവനൊടുക്കി മറുപടി നൽകി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് കുട്ടികൾ മൊബൈൽ ഫോണിന് അടിമയാകുന്നതിന്റെ ഉദാഹരണമായ സംഭവം നടന്നത്.

ഇപ്പോൾ എസ്എസ്എൽസി പാസ്സായ മകനു നിലവിൽ 9,000 രൂപയുടെ മൊബൈൽ ഫോൺ ഉണ്ട്. ഇതു പോരെന്നും 35,000 രൂപയുടെ ഫോൺ വേണമെന്നും പറഞ്ഞു വീട്ടിൽ നിരന്തരം വഴക്കിടുകയായിരുന്നുവത്രെ. കഴിഞ്ഞ ദിവസം അമ്മ മീൻ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി.

മീനും പാത്രവും മകൻ തട്ടിക്കളഞ്ഞതിൽ മനംനൊന്ത് അമ്മ നേരെ സമീപത്തെ റെയിൽവേ ട്രാക്കിലേക്കു നടന്നു ട്രെയിനു മുന്നിലേക്കു ചാടുകയായിരുന്നു. ഇവർ തൽക്ഷണം മരിച്ചു. സർക്കാർ ജീവനക്കാരനായ പിതാവ് സ്ഥലത്തില്ലായിരുന്ന നേരത്താണ് സംഭവം. ദമ്പതികൾക്കു ഒരു മകൻ കൂടിയുണ്ട്.