അമ്മ മനസ്സിന്റെ നന്മ: അമലിന്റെ അവയവങ്ങള്‍ ഇനി നാല് പേരിലൂടെ ജീവിക്കും, മാതൃക

amal-organ-donation
SHARE

കൊല്ലം∙ ഭര്‍ത്താവിനേയും ഏക മകനേയും വിധി മരണത്തിന്റെ രൂപത്തില്‍ കവര്‍ന്നെടുത്തിട്ടും തളരാതെ ഒരമ്മ. അതാണ് കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയ ശ്രീയുടെ കഥ. സംസ്ഥാനത്തു മരണാനന്തര അവയവദാനങ്ങള്‍ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകന്‍ അമല്‍(21). അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളജിലെ രണ്ടാം വര്‍ഷ  ബികോം വിദ്യാര്‍ഥിയായിരുന്ന അമല്‍ വിദേശത്തുനിന്നു മടങ്ങിയെത്തിയ അച്ഛനോടൊപ്പം വീട്ടിലേക്കു വരുംവഴിയാണ് അപകടത്തിപ്പെട്ടത്. 

അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള(58) ഷാര്‍ജ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിയില്‍നിന്നും വിരമിച്ചു നാട്ടിലേക്കു മടങ്ങവെ അച്ഛനും മകനും സഞ്ചരിച്ച കാര്‍ ഭരണക്കാവിൽ വ‌ച്ച് ബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ രാജന്‍ പിള്ള തല്‍ക്ഷണം മരിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ അമലും പിന്നീടു മരണത്തിനു കീഴടങ്ങി.

ഭര്‍ത്താവിന്റെയും മകന്റെയും വിയോഗം തളർത്തിയ രാജന്‍പിള്ളയുടെ ഭാര്യ വിജയശ്രീ പക്ഷേ മകന്റെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുയായിരുന്നു. മകന്‍ അമല്‍രാജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസിലെ പ്രവര്‍ത്തകർ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. വിജയശ്രീ അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള  രോഗിക്കും ഒരു വൃക്കയും കരളും കിംസില്‍ തന്നെ ചികിൽസയിലുള്ള രണ്ടു രോഗികൾക്കും കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി. സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസി(മൃതസഞ്ജീവനി) ആണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. അമലിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ 4 മണിക്ക് നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA