ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവം: കാവലിനു പൊലീസ്, എന്നിട്ടും പ്രതി ചാടി

പാലക്കാട്∙ അട്ടപ്പാടി പീഡനക്കേസിൽ പെ‍ാലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടത് അഗളി കാറയിലെ വീനസ് രാജ് എന്ന പ്രതി. ഇടനിലക്കാരിയായ യുവതി ഉൾപ്പെടെ 12 പ്രതികളിൽ നാലുപേ‍രെ മണ്ണാർക്കാട് മജിസ്ട്രേട്ട് കേ‍ാടതിയിലും ബാക്കിയുള്ളവരെ പാലക്കാട് സെഷൻസ് കേ‍ാടതിയിലുമാണ് ഹാജരാക്കേണ്ടത്. നാലുപേരെ കേ‍ാടതിയിൽ ഹാജരാക്കുമ്പേ‍ാൾ വീനസ് രാജ് ഉൾപ്പെടെ എട്ടുപേർ കേ‍ാടതിക്കുമുൻപിലുളള പെ‍ാലീസ് വാനിൽ ഇരിക്കുകയായിരുന്നു കേ‍ാടതിക്ക് അകത്തുപേ‍ായ പെ‍ാലീസ് സംഘം മടങ്ങിയെത്തുന്നതിനിടയിലാണു പ്രതി രക്ഷപ്പെട്ടത്.

വാഹനത്തിനു നാലു പെ‍ാലീസുകാർ കാവലുണ്ടായിരുന്നു. 19നു വീട്ടിൽ നിന്നു പോയ പെൺകുട്ടിയെ കാണാനില്ലെന്ന് അമ്മ 22നാണ് അഗളി എഎസ്പിക്ക് പരാതി നൽകിയത്. 24ന് പ്രതികളിൽ ചിലരോടൊപ്പം പെൺകുട്ടിയെ കണ്ടെത്തി. അന്വേഷണത്തിലും വൈദ്യപരിശോധനയിലും  കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കെ‍ാണ്ടുപോയതിനും പീഡനത്തിന് അവസരമൊരുക്കിയതിനുമുള്ള വകുപ്പുകളാണ് ഇന്ദുജക്കെതിരെ ചുമത്തിയിട്ടുള്ളത്.. മറ്റുള്ളവർക്കെതിരെ പോക്സോ, ബലാൽസംഗം വകുപ്പുകൾ ചുമത്തി. അഗളി എഎസ്പി സുജിത് ദാസിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം.  കാരറ സ്വദേശി സുന്ദരൻ  എന്ന പ്രതിയെ പിടികിട്ടാനുണ്ട്.