കേരള സർവകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി പത്നി; വിവാദം

മന്ത്രി ജി.സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും

തിരുവനന്തപുരം∙ കേരള സർവകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി മന്ത്രി പത്നി. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവ പ്രഭയെയാണ് ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആൻഡ് എഡ്യൂക്കേഷൻ ഡയറക്ടറായി നിയമിച്ചത്. ഇവർക്കു വേണ്ടി യോഗ്യതയിൽ ഭേദഗതി വരുത്തിയെന്നാണ് ആക്ഷേപം.

പത്തു ബിഎഡ് സെന്ററുകൾ, 29 യുഐടികൾ, ഏഴ് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകൾ എന്നിവയാണ് കേരള സർവകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങൾ. ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആന്‍ഡ് എഡ്യൂക്കേഷനു കീഴിലാണിവയുടെ പ്രവർത്തനം. ഇതിന്റെ ഡയറക്ടറായാണു മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭയെ നിയമിച്ചത്. പ്രതിമാസം 35,000 രൂപ ശമ്പളത്തിൽ ഒരു വർഷത്തേക്കു കരാർ അടിസ്ഥാനത്തിലാണു നിയമനം.

ഈ മാസം നാലിനു നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവിൽ പറയുന്നു. നേരത്തേ യൂണിവേഴ്സിറ്റി പ്രൊഫസർമാരെയാണ് ഡയറക്ടർ തസ്തികയിൽ നിയമിച്ചിരുന്നത്. എന്നാൽ വിരമിച്ച അധ്യാപകരെ നിയമിക്കാമെന്ന് സിൻഡിക്കേറ്റ് തീരുമാനമെടുത്തു. ഇത് മന്ത്രി പത്നിക്കു വേണ്ടിയെന്നാണ് ആക്ഷേപം.