മാനസികാസ്വാസ്ഥ്യമുള്ള അനന്തരവരെ അമ്മാവൻ കൊന്നു; സഹോദരിയെ ‘രക്ഷിക്കാനെന്ന്’ മൊഴി

Representational image

ഹൈദരാബാദ് ∙ മാനസികാസ്വാസ്ഥ്യമുള്ള ഇരട്ട സഹോദരങ്ങളെ മാതൃസഹോദരൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. പന്ത്രണ്ടു വയസ്സുള്ള ശ്രുജനാ റെഡ്ഡി, വിഷ്ണുവർധൻ റെഡ്ഡി എന്നിവരാണ് അമ്മാവൻ മല്ലികാർജുൻ റെഡ്ഡിയുടെ ക്രൂരതയ്ക്ക് ഇരകളായത്.

തന്റെ സഹോദരിയെ ‘ദുരിതത്തിൽ’ നിന്നു രക്ഷിക്കാനാണ് അവരുടെ മക്കളെ കൊന്നതെന്ന് അറസ്റ്റിലായ മല്ലികാർജുൻ റെഡ്ഡി പൊലീസിനോട് പറഞ്ഞു. മല്ലികാർജുന്റെ കൂടെ താമസിക്കുന്ന വ്യക്തി, ടാക്സി ഡ്രൈവർ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്.

കൊലയ്ക്കുശേഷം മൃതദേഹങ്ങൾ ചാക്കിൽക്കെട്ടി കാറിൽ കയറ്റുന്നതിനിടെ വീട്ടുമ കണ്ടതാണു വിവരം പുറത്തറിയാൻ കാരണം. വീട്ടുടമ വിവരം പൊലീസിൽ അറിയിക്കുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. വെള്ളിയാഴ്ചയാണ് മല്ലികാർജുൻ കുട്ടികളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. നീന്തൽ പഠിപ്പിക്കാമെന്നു പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. മൂകരും മാനസികാസ്വാസ്ഥ്യമുള്ളവരുമാണ് കുട്ടികളെന്ന് മാതാപിതാക്കൾ പറഞ്ഞു.