രണ്ടുവർഷത്തിനകം ബെംഗളൂരുവിൽ ഭൂഗർഭജലം ഇല്ലാതാകും!

ബെംഗളൂരു ∙ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ രണ്ടു വർഷത്തിനകം ബെംഗളൂരുവിൽ ഭൂഗർഭജലം ഇല്ലാതാകുമെന്നു പഠന റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് കംപോസിറ്റ് വാട്ടർ മാനേജ്മെന്റ് റിപ്പോർട്ടിലാണ് നഗരത്തിലെ ജലലഭ്യതയുടെ രൂക്ഷത വ്യക്തമാക്കുന്ന വിവരം പുറത്തുവിട്ടത്. അനിയന്ത്രിതമായി ഭൂഗർഭജലം ഊറ്റിയെടുത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ശാസ്ത്രീയപഠനങ്ങൾ നടത്താതെ വ്യാപകമായി കുഴൽക്കിണറുകൾ കുഴിച്ചതും തടാകങ്ങൾ നികത്തിയതുമാണ് ഭൂഗർഭജലത്തിന്റെ അളവു കുറച്ചത്. തടാകങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കണം. ജനങ്ങളുടെ ഇടയിൽ ഇതിനായി ബോധവൽക്കരണം ഊർജിതമാക്കണം. വ്യാപാര സ്ഥാപനങ്ങളിലും അപാർട്മെന്റുകളിലും വീടുകളിലും മഴവെള്ള സംഭരണി നിർബന്ധമാക്കണം.