സംസ്ഥാനത്തു കനത്ത മഴ; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

ആലച്ചേരി- എടയാർ റോഡിലെ കൊളത്തായി കുന്നിൽ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായ നിലയിൽ. ചിത്രം: മനോരമ

കോട്ടയം ∙ സംസ്ഥാനത്തു കനത്ത മഴ തുടരുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വടക്കു പടിഞ്ഞാറ് ദിശയിൽനിന്നും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബിക്കടലിന്റെ വടക്കുഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാൻ സാധ്യത. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധത്തിനു പോകരുത്.

ഇടുക്കിയിൽ മലയോര മേഖലയിൽ തിങ്കളാഴ്ച രാവിലെ മുതൽ കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ അമ്പലപ്പടിക്കു സമീപം റോഡിൽ മണ്ണിടിഞ്ഞു. ഒരാൾ അടിയിൽപ്പെട്ടതായി സംശയമുണ്ട്. ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കാലവർഷം കനത്തപ്പോൾ കണ്ണൂർ ആലച്ചേരി- എടയാർ റോഡിൽ മണ്ണിടിഞ്ഞുവീണു. 50 അടി ഉയരത്തിൽ നിന്നാണു മണ്ണ് ഇടിഞ്ഞത്. വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഇതു ഭീഷണിയായിരിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു.