‘സദ്യ’ കഴിക്കുന്ന മുഖ്യമന്ത്രി; ഫോട്ടോ മോർഫ് ചെയ്ത മൂന്നു പേർ അറസ്റ്റിൽ

മുഖ്യമന്ത്രി സദ്യ കഴിക്കുന്നതായി മോർഫ് ചെയ്ത ചിത്രവും യഥാർഥ ചിത്രവും.

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ സ്വദേശികളായ വി.എൻ. മുഹമ്മദ്, കെ.മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ.സജീത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടന വേളയിൽ ജനറൽ ഡയറിയിൽ ഒപ്പുവയ്ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് സദ്യ കഴിക്കുന്ന ചിത്രമാക്കി പ്രചരിപ്പിച്ചതിനാണ് മൂവരും അറസ്റ്റിലായത്. 

മുഖ്യമന്ത്രി ജനറൽ ഡയറി എഴുതുന്ന ചിത്രം മുറിച്ചു മാറ്റി സദ്യകഴിക്കുന്ന പഴയൊരു ചിത്രം ഒട്ടിച്ച് ചേർക്കുകയിരുന്നു. ഡിജിപി ഉൾപ്പടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തൊട്ടടുത്ത് തന്നെ നിൽക്കുന്ന ചിത്രത്തിലാണ് എഡിറ്റിങ് നടന്നത്. പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ശേഷം റജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസായിരുന്നു ഇത്. 

ഡിജിപി, എഡിജിപി, ഐജി, കണ്ണൂർ എസ്പി തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻപിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഭവ സമൃദ്ധമായ സദ്യ കഴിക്കുന്നതായിരുന്നു ചിത്രം. പൊലീസിന്റെ ‘ദാസ്യപ്പണി’ വിവാദം കത്തി നിൽക്കുന്ന സമയമായതിനാൽ ഈ ചിത്രം വൈറലായി. മോർഫ് ചെയ്തതാണെന്നറിയാതെ ഒട്ടേറെ പേർ ഇതു സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തു.